കാലിക്കറ്റ് സർവകലാശാലയിൽ ഉപരോധം; വിദ്യാർഥി ക്ഷേമ വിഭാഗം മേധാവിയെ ഉൾപ്പെടെ പൂട്ടിയിട്ടു
Mail This Article
തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ വിദ്യാർഥി ക്ഷേമ വിഭാഗം മേധാവി ഡോ. സി.കെ.ജിഷയെയും സഹ പ്രവർത്തകരെയും എംഎസ്എഫ് സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ പ്രവർത്തകർ രാത്രി 3 മണിക്കൂർ ഓഫിസിൽ പൂട്ടിയിട്ടു. കോളജുകളിൽ നിന്നുള്ള യൂണിയൻ കൗൺസിലർ (യുയുസി)മാരുടെ പട്ടിക എത്തിക്കേണ്ട സമയം തീർന്നിട്ടും തപാൽ വഴി എത്തുന്നവ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ച സാഹചര്യത്തിലാണ് വൈകീട്ട് 5.30 മുതൽ രാത്രി 8.30വരെ മിന്നൽ സമരത്തിന് തങ്ങൾ നിർബന്ധിതരായതെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് പറഞ്ഞു.
387 കോളജുകളിലെ യുയുസിമാരുടെ പട്ടിക അധികൃതർ ലഭ്യമാക്കിയെങ്കിലും മുദ്ര പതിക്കാത്തതിനാൽ അംഗീകരിക്കാനാകില്ലെന്ന് എംഎസ്എഫുകാർ നിലപാടെടുത്തു. ഇനി ഒരു യുയുസി പട്ടികയും പുതുതായി സ്വീകരിക്കില്ലെന്നു തീരുമാനമായതിന്റെ വെളിച്ചത്തിലാണ് മേധാവിയെ മോചിപ്പിച്ചതെന്നും എംഎസ്എഫ് പ്രസിഡന്റ് പറഞ്ഞു. അഷ്ഹർ പെരുമുക്ക്, ശംസു പിലാക്കൽ, പി. മുസ്തഫ, വി.എ. വഹാബ്, നിസാം കെ. ചേളാരി തുടങ്ങിയ നേതാക്കൾ സമരത്തിന് നേതൃത്വം നൽകി.