കരാർ ഭൂമിയിലെ നിർമാണ പ്രവർത്തനങ്ങളെ അനുകൂലിച്ച് പഞ്ചായത്ത് സെക്രട്ടറി നൽകിയ റിപ്പോർട്ടിന് എതിരെ ഭരണസമിതി
Mail This Article
തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ ക്യാംപസിലെ കോഹിനൂരിൽ ദേശീയപാത നിർമാണ കരാർ കമ്പനിക്ക് 3 വർഷത്തെ വിനിയോഗത്തിന് നൽകിയ 2.5 ഏക്കറിൽ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ പാടില്ലെന്ന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ് നിലനിൽക്കെ തേഞ്ഞിപ്പലം പഞ്ചായത്ത് സെക്രട്ടറി പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർക്ക് കൈമാറിയ കത്തിന് എതിരെ ഭരണ സമിതിയുടെ തടസവാദം.
സെക്രട്ടറിയുടെ കത്ത് കരാർ കമ്പനിക്ക് സഹായകമാണെന്നും പിൻവലിച്ച് ഡപ്യൂട്ടി ഡയറക്ടർക്ക് വസ്തുതാപരമായ റിപ്പോർട്ട് നൽകണമെന്നും പ്രസിഡന്റ് ടി. വിജിത്ത്, സ്ഥിരസമിതി അധ്യക്ഷരായ അണ്ടിശേരി പീയൂഷ്, എം. സുലൈമാൻ എന്നിവർ സെക്രട്ടറിക്ക് നിർദേശം നൽകി.
സെക്രട്ടറിയുടെ കത്തിൽ വിയോജിപ്പുള്ള ചിലർ കോഹിനൂരിലെ ക്യാംപസ് ഭൂമിയിൽ അട്ടിയിട്ട കോൺക്രീറ്റ് സ്ലാബുകളുടെയും മറ്റും ചിത്രങ്ങളും പുറത്ത് വിട്ടു. വിവാദ റിപ്പോർട്ട് പുറത്ത് വന്നപ്പോൾ മാത്രമാണ് തങ്ങൾ അറിഞ്ഞതെന്നും അപ്പോൾ തന്നെ തിരുത്തണമെന്ന് ആവശ്യപ്പെട്ടെന്നുമാണ് പ്രസിഡന്റിന്റെയും മറ്റും വാദം.
കോഹിനൂർ വിഷയവുമായി ബന്ധപ്പെട്ട് നേരത്തേ പി. അബ്ദുൽ ഹമീദ് എംഎൽഎ ജില്ലാ വികസന സമിതി യോഗത്തിൽ പരാതി അറിയിച്ച സാഹചര്യത്തിലാണ് സ്ഥലം സന്ദർശിച്ച് നിജസ്ഥിതി അറിയിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് ഡപ്യൂട്ടി ഡയറക്ടർ നിർദേശം നൽകിയത്.
കോഹിനൂർ വെസ്റ്റ് റസിഡൻസ് അസോസിയേഷന്റെ പരാതി അനുസരിച്ച് മലിനീകരണ നിയന്ത്രണ ബോർഡ് അന്വേഷണം നടത്തി പുറപ്പെടുവിച്ച ഉത്തരവ് നിലനിൽക്കെ പഞ്ചായത്ത് സെക്രട്ടറി മറു വാദം ഉന്നയിച്ച് കത്ത് നൽകിയതോടെയാണ് വിഷയം വഴിത്തിരിവിലും പുതിയ വിവാദത്തിലും ചെന്നെത്തിയത്.
സെക്രട്ടറിയുടെ കത്ത് ഇങ്ങനെ
കെഎൻആർ കൺസ്ട്രക്ഷൻ കമ്പനി കോഹിനൂരിലെ ക്യാംപസ് ഭൂമിയിൽ കുഴൽക്കിണർ കുഴിച്ചത് നിയമാനുസൃതമായാണ്. ആ കിണർ ഉപയോഗിക്കാൻ തുടങ്ങിയിട്ടില്ല. ഏതാനും അതിഥിത്തൊഴിലാളികളെ അവിടെ പാർപ്പിച്ചിട്ടുണ്ട്. അവർക്ക് കുളിക്കാനും മറ്റുമുള്ള വെള്ളം സൂക്ഷിക്കാനാണ് ടാങ്ക് നിർമിച്ചിട്ടുള്ളത്. സിമന്റ് ബ്ലോക്ക് നിർമാണത്തിനുള്ള കോൺക്രീറ്റ് മിശ്രിതം അവിടെ തയാറാക്കുന്നതല്ലെന്ന് അറിയാൻ കഴിഞ്ഞു. അതിനാൽ മലിനജലം പുറത്തേയ്ക്ക് ഒഴുകാനുള്ള സാധ്യത കുറവാണെന്നും റിപ്പോർട്ട് ചെയ്യുന്നു.