കള്ളക്കടത്ത് സ്വർണം കവരാൻ ശ്രമിച്ച കേസിൽ 2 പേർകൂടി അറസ്റ്റിൽ
Mail This Article
പെരിന്തൽമണ്ണ ∙ കള്ളക്കടത്ത് സ്വർണം കൊണ്ടു പോകുന്ന വാഹനങ്ങളെയും ആളുകളെയും ആക്രമിച്ച് സ്വർണം കവർച്ച നടത്താൻ ശ്രമിച്ച കേസിൽ രണ്ട് പേരെക്കൂടി പെരിന്തൽമണ്ണ സിഐ സി.അലവിയും സംഘവും അറസ്‌റ്റ് ചെയ്‌തു.തൃശൂർ കാക്കഞ്ചേരി സ്വദേശി നരിയംപുള്ളി വീട്ടിൽ ഗോകുൽ കൃഷ്‌ണ (24), പെരുമ്പിലാവ് സ്വദേശി കോട്ടപ്പുറത്ത് സനു (21) എന്നിവരെയാണ് കോയമ്പത്തൂർ സുളൂരിലെ ഒളിത്താവളത്തിൽ നിന്ന് കസ്‌റ്റഡിയിലെടുത്തത്. കേസിലെ മുഖ്യ സൂത്രധാരനടക്കം അഞ്ച് പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
ഇവർ പിടിയിലായതറിഞ്ഞ് കോയമ്പത്തൂരിലേക്ക് ഒളിവിൽ പോയതായിരുന്നു. കഴിഞ്ഞ 26 ന് ആണ് കോയമ്പത്തൂർ വിമാനത്താവളംവഴി വിദേശത്ത് നിന്നു നാട്ടിലേക്ക് വന്ന കാസർകോട് സ്വദേശിയുടെ ശരീരത്തിൽ ഒളിപ്പിച്ച് കടത്തിയ ഒരു കിലോഗ്രാം സ്വർണ മിശ്രിതം കവർച്ച നടത്താൻ സംഘം രണ്ട് കാറുകളിലായി എത്തിയത്.
നാട്ടുകാർ ഇടപെട്ടതിനെ തുടർന്ന് കവർച്ചശ്രമം ഒഴിവാക്കി കടന്നുകളയുകയായിരുന്നു. പെരിന്തൽമണ്ണ കാപ്പുമുഖത്ത് വച്ചാണ് കവർച്ച നടത്താൻ ശ്രമിച്ചത്. ഡിവൈഎസ്‌പി എം.സന്തോഷ് കുമാർ, സിഐ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മുഖ്യ സൂത്രധാരൻ ഉൾപ്പെടെയുള്ളവർ പിടിയിലായത്.പിടിയിലായ 2 പേരും അടിപിടി കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
എസ്ഐ എ.എം.യാസിർ, പ്രത്യേക അന്വേഷണ സംഘത്തിലെ എഎസ്ഐ എം.എസ്.രാജേഷ്, സക്കീർ ഹുസൈൻ, മുഹമ്മദ് സജീർ, ഉല്ലാസ്, രാകേഷ്, മിഥുൻ എന്നിവരും പെരിന്തൽമണ്ണ ഡാൻസാഫ് സ്‌ക്വാഡും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.