പിരിച്ചുവിട്ടു; അതിഥിത്തൊഴിലാളി കടയ്ക്കു തീയിട്ടശേഷം നാടുവിട്ടു
Mail This Article
തിരൂരങ്ങാടി (മലപ്പുറം) ∙ ജോലിയിൽ നിന്ന് ഒഴിവാക്കിയതിന് ബിഹാർ സ്വദേശി കട തീവച്ചു നശിപ്പിച്ചെന്നു പരാതി. ചന്തപ്പടിയിലെ ടയർ പങ്ചർ കടയിലെ താൽക്കാലിക ജീവനക്കാരനായിരുന്ന ബിഹാർ സ്വദേശി ആലം കടയ്ക്ക് തീയിട്ടെന്ന് ഉടമ പരപ്പനങ്ങാടി ഉള്ളണം സ്വദേശി കെ.ടി.അമാനുല്ല നൽകിയ പരാതിയിൽ പറയുന്നു.
സ്ഥിരം ജീവനക്കാരന് പകരം വന്നതായിരുന്നു ആലം. കടയിൽ നിന്ന് പണം നഷ്ടമാകുന്നത് കണ്ട് പരിശോധിച്ചപ്പോൾ ഇയാളാണെന്ന് കണ്ടെത്തി ജോലിക്ക് വരേണ്ടെന്ന് അറിയിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു.ഇന്നലെ രാത്രി ജോലിക്കാർ താമസിക്കുന്ന ഉള്ളണം കോട്ടത്തറയിലെ താമസ സ്ഥലത്തുനിന്ന് തിരൂരങ്ങാടിയിലെത്തിയാണ് തീയിട്ടത്.
കൂടെയുള്ളവരെ മുറിയിൽ പൂട്ടിയിട്ട ശേഷം കടയുടെ താക്കോൽ കൈവശപ്പെടുത്തി ബൈക്കുമെടുത്താണ് തിരൂരങ്ങാടിയിലെത്തിയത്. കടയ്ക്കു തീയിട്ട ശേഷം ബൈക്കിൽ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിലെത്തി ട്രെയിൻ കയറി പോകുകയായിരുന്നു. പുലർച്ചെ ഫുട്ബോൾ കളി കണ്ട് മടങ്ങുന്നവരാണ് തീപിടിത്തം കണ്ടത്. ഇവർ വിവരമറിയിച്ചതിനുസരിച്ച് പൊലീസും താനൂരിൽ നിന്നെത്തിയ 2 യൂണിറ്റ് അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. ടയറുകളും ട്യൂബുകളും യന്ത്രവും കത്തിനശിച്ചതായി ഉടമ പറഞ്ഞു.