ഇന്ത്യയുടെ അന്റാർട്ടിക് ദൗത്യ സംഘത്തിൽ ചെമ്മാട് സ്വദേശിയും
Mail This Article
തിരൂരങ്ങാടി ∙ അന്റാർട്ടിക്കയിലെ സാറ്റലൈറ്റ് പര്യവേക്ഷണ ദൗത്യസംഘത്തിൽ ചെമ്മാട് സ്വദേശിയും.
പൊന്നാനി എംഇഎസ് കോളജ് മുൻ പ്രിൻസിപ്പൽ ചെമ്മാട് സ്വദേശി എം.എൻ.മുഹമ്മദ് കോയയുടെയും കോഴിക്കോട് ഗവ.എൻജിനീയറിങ് കോളജ് പ്രഫസർ സി.എം.സാജിതയുടെയും മകൻ സഹൽ മുഹമ്മദാണ് ഐഎസ്ആർഒയുടെ സ്വന്തം ഗ്രൗണ്ട് സ്റ്റേഷനായ അന്റാർട്ടിക് ഗ്രൗണ്ട് എർത്ത് ഒബ്സർവേഷനിൽ (എജിഇഒഎസ്) നടക്കുന്ന പര്യവേക്ഷണ സംഘത്തിലുള്ളത്.
ബെംഗളൂരു ഐഎസ്ആർഒ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ‍്‍വർക്കിൽ ശാസ്ത്രജ്ഞനായ സഹൽ കഴിഞ്ഞ മാസമാണ് അന്റാർട്ടിക്കയിലെ സ്റ്റേഷനിലെത്തിയത്.
ഗോവ, ഹൈദരാബാദ് എന്നിവിടങ്ങളിലെ പ്രവർത്തന മികവിന്റെകൂടി അടിസ്ഥാനത്തിലാണ് സഹൽ മുഹമ്മദ് പുതിയ ദൗത്യത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ലോഞ്ച് വെഹിക്കിളുകളുടെ ട്രാക്കിങ് ആണ് ഇവിടെ പ്രധാന പ്രവർത്തനം.
ഭൂമധ്യരേഖയിലുള്ളതിനെക്കാൾ ക്യത്യതയാർന്ന നിരീക്ഷണവും ട്രാക്കിങ്ങും ഈ സ്റ്റേഷനിൽ നിന്നാണ് സാധ്യമാകുന്നത്. ഒരു വർഷത്തിലധികം നീളുന്ന ദൗത്യത്തിൽ സഹലടക്കം 5 പേരാണുള്ളത്.
തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേയ്സ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്ന് എൻജിനീയറിങ്ങിൽ ബിരുദമെടുത്ത സഹൽ എടപ്പാൾ പോത്തന്നൂരിലാണ് താമസം.