ജനറൽ സെക്രട്ടറിയുടെ തല എറിഞ്ഞു പൊട്ടിച്ചെന്ന് പരാതി; കാൽക്കുലേറ്റർ വീണതെന്ന് എസ്എഫ്ഐ
Mail This Article
തിരൂർ ∙ വിജയാഘോഷത്തിന്റെ ഭാഗമായി മധുരം വിതരണം ചെയ്യുന്നതിനിടെ യൂണിയൻ ജനറൽ സെക്രട്ടറിയുടെ തല എറിഞ്ഞുപൊട്ടിച്ചെന്നു പരാതി. സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. തിരൂർ എസ്എസ്എം പോളിയിലെ പുതിയ യൂണിയൻ ജനറൽ സെക്രട്ടറിയും എംഎസ്എഫ് പ്രവർത്തകയുമായ ഉണ്യാൽ സ്വദേശി കെ.ഷംലയ്ക്ക് (21) ആണ് പരുക്കേറ്റത്. കഴിഞ്ഞ 2ന് ഇവിടെ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും യുഡിഎസ്എഫ് സ്ഥാനാർഥികൾ വിജയിച്ചിരുന്നു.
വിജയമാഘോഷിക്കാൻ യൂണിയൻ ഭാരവാഹികൾ ഇന്നലെ ക്ലാസുകളിൽ മധുരം വിതരണം ചെയ്തു. മെക്കാനിക്കൽ മൂന്നാം വർഷ ക്ലാസിൽ എത്തിയപ്പോൾ ഇവിടെ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട എസ്എഫ്ഐ സ്ഥാനാർഥികൾ ഉണ്ടായിരുന്നെന്നും ഇവർ തന്റെ തലയിലേക്ക് കനമുള്ള ഒരു വസ്തുകൊണ്ട് എറിയുകയായിരുന്നു എന്നും ഷംല പറഞ്ഞു. പരുക്കേറ്റ ഷംലയെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിൽ തുന്നലുണ്ട്.
ഷംലയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് എസ്എഫ്ഐ പ്രവർത്തകൻ അഭിജിത്തിനെ(22) അറസ്റ്റ് ചെയ്തു. അഭിജിത്തിനെ കോളജിൽനിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. എന്നാൽ യുഡിഎസ്എഫ് പ്രവർത്തകർ ക്ലാസിലെത്തി മനഃപൂർവം പ്രകോപനമുണ്ടാക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് എസ്എഫ്ഐ പ്രവർത്തകർ പറയുന്നത്. മധുരം വായിൽവച്ച് നിർബന്ധിച്ച് കഴിപ്പിക്കാൻ ശ്രമിച്ചപ്പോൾ ദൂരേക്കെറിഞ്ഞ കാൽക്കുലേറ്റർ ജനറൽ സെക്രട്ടറിയുടെ തലയിൽ വീഴുകയായിരുന്നുവെന്ന് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നിഖിൽ പ്രകാശ് പറഞ്ഞു.