പെരിന്തൽമണ്ണ∙ ഷൊർണൂർ–നിലമ്പൂർ പാതയിൽ ട്രെയിൻ എൻജിൻ തകരാറിലായതിനെ തുടർന്ന് ട്രെയിനുകൾ മണിക്കൂറുകളോളം വൈകി. ആയിരക്കണക്കിനു യാത്രക്കാർ വലഞ്ഞു.ഇന്നലെ ഉച്ചയ്ക്ക് 2.05ന് ഷൊർണൂരിൽനിന്ന് പുറപ്പെട്ട നിലമ്പൂർ ട്രെയിനാണ് പട്ടിക്കാട്ടു വച്ച് എൻജിൻ തകരാർ മൂലം 2 മണിക്കൂറോളം നിർത്തിയിടേണ്ടിവന്നത്.
4.40ന് നിലമ്പൂരിൽനിന്ന് കോട്ടയത്തേക്കു പോകേണ്ട ട്രെയിനിന്റെ എൻജിൻ പട്ടിക്കാട്ട് എത്തിച്ച ശേഷമാണ് നിലമ്പൂരിലേക്ക് തകരാറിലായ ട്രെയിൻ എത്തിച്ചത്. ഇതേസമയം കോട്ടയം ട്രെയിൻ വാണിയമ്പലത്ത് എൻജിൻ ഇല്ലാത്തതുമൂലം നിർത്തിയിടേണ്ടി വന്നു. കോട്ടയം ട്രെയിനിലെ യാത്രക്കാരും പ്രയാസത്തിലായി.
ഏകദേശം 2 മണിക്കൂറിനു ശേഷം 5.45ന് ഷൊർണൂരിൽനിന്ന് എൻജിൻ എത്തിയാണ് വാണിയമ്പലം സ്‌റ്റേഷനിൽനിന്ന് കോട്ടയം ട്രെയിൻ പുറപ്പെട്ടത്. പാലക്കാട് ട്രെയിൻ നിലമ്പൂരിൽനിന്ന് 2 മണിക്കൂറോളം വൈകി പുറപ്പെട്ടുവെങ്കിലും ക്രോസിങ് സ്‌റ്റേഷൻ ഇല്ലാത്തതിനാൽ വാണിയമ്പലം സ്‌റ്റേഷനിൽ പിന്നെയും ഏറെ സമയം നിർത്തിയിടേണ്ട വന്നു. റൂട്ടിലെ 4 ട്രെയിനുകളുടെ സർവീസ് ഇന്നലെ അവതാളത്തിലായി.
പാതയിൽ കൂടുതൽ ക്രോസിങ് സ്‌റ്റേഷനുകൾ വേണമെന്ന ആവശ്യം ഏറെ കാലമായി ഉള്ളതാണ്. നിലവിൽ എവിടെയെങ്കിലും ട്രെയിൻ നിർത്തിയിടേണ്ടി വന്നാൽ ക്രോസിങ് സ്‌റ്റേഷൻ ഇല്ലാത്തതുമൂലം കടന്നുപോകാൻ സാധിക്കാത്തത് പ്രതിസന്ധിയാണ്. ഈ റൂട്ടിൽ ട്രെയിനുകൾക്ക് പഴയ എൻജിൻ ഉപയോഗിക്കുന്നതാണ് മറ്റൊരു പ്രശ്നം.
കഴിഞ്ഞ ദിവസവും എൻജിൻ തകരാറുമൂലം ട്രെയിൻ വൈകിയിരുന്നു. വൈദ്യുതീകരണം പൂർത്തിയാകുന്നതോടെ തടസ്സങ്ങൾ ഇല്ലാതാകുമെന്നാണ് അധികൃതർ പറയുന്നത്. പാതയിൽ കോട്ടയം ട്രെയിനിന് എല്ലാ സ്‌റ്റേഷനിലും സ്‌റ്റോപ്പുകളില്ലാത്തതും പ്രതിസന്ധിയാണ്. അധികൃതർ ഈ പ്രശ്‌നത്തിൽ കാര്യക്ഷമമായ നടപടി സ്വീകരിക്കണമെന്ന് സതേൺ റെയിൽവേയിലെ ഏറ്റവും വലിയ സേവന കൂട്ടായ്മയായ ട്രെയിൻ ടൈം ആവശ്യപ്പെട്ടു.