പെരിന്തൽമണ്ണയിലും നോറോ വൈറസ്
Mail This Article
മലപ്പുറം ∙ പെരിന്തൽമണ്ണയിലും നോറോ വൈറസ് സ്ഥിരീകരിച്ചു. സ്വകാര്യ നഴ്സിങ് കോളജിലെ വിദ്യാർഥിനിക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. സ്ഥാപനത്തിലെ 25 വിദ്യാർഥികൾക്ക് ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഒരു സാംപിൾ പോസിറ്റീവ് ആയതെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ആർ.രേണുക അറിയിച്ചു.
നേരത്തേ കൊച്ചിയിലും വയനാട്ടിലും നോറോ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. കടുത്ത ഛർദി, വയറിളക്കം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. വെള്ളത്തിലൂടെയാണ് വൈറസ് പടരുന്നത്. ആരോഗ്യമുള്ളവർക്ക് കാര്യമായ പ്രശ്നങ്ങളുണ്ടാക്കില്ലെങ്കിലും കുട്ടികളിലും പ്രായമായവരിലും മറ്റ് അസുഖങ്ങളുള്ളവരിലും ഗുരുതരമാകാൻ സാധ്യതയുണ്ട്. ആശങ്ക വേണ്ടെന്നും വ്യക്തി ശുചിത്വവും ജാഗ്രതയുമാണ് വേണ്ടതെന്നും ഡിഎംഒ പറഞ്ഞു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
∙പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പ്രധാനം.
∙ആഹാരത്തിനു മുൻപും ശുചിമുറിയിൽ പോയ ശേഷവും കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുക.
∙മൃഗങ്ങളുമായി ഇടപഴകുന്നവർ പ്രത്യേകം ശ്രദ്ധിക്കണം.
∙കുടിവെള്ള സ്രോതസ്സുകൾ, കിണർ, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകൾ തുടങ്ങിയവ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ക്ലോറിനേറ്റ്ചെയ്യുക.
∙ഗാർഹിക ആവശ്യങ്ങൾക്ക് ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക.
∙തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക.
∙രോഗലക്ഷണങ്ങൾ ഉള്ളവർ ഭക്ഷണം പാചകം ചെയ്യുന്നതും പങ്കുവയ്ക്കുന്നതും ഒഴിവാക്കണം.
∙കടൽ മത്സ്യങ്ങളും, ഞണ്ട്, കക്ക തുടങ്ങിയ ഷെൽഫിഷുകളും നന്നായി പാകം ചെയ്തതിന് ശേഷം മാത്രം കഴിക്കുക.