എടക്കര ∙ വറ്റൽ മുളകും അരിയും വാങ്ങാൻ സിവിൽ സപ്ലൈസ് കോർപറേഷന്റെ സൂപ്പർ മാർക്കറ്റിൽ വൻ തിരക്ക്. ടോക്കൺ കൊടുത്ത് വരി നിർത്തിയിട്ടും തിരക്ക് നിയന്ത്രിക്കാനാവാതെ വന്നതോടെ പൊലീസും സ്ഥലത്തെത്തി. രാവിലെ 10 നാണ് സൂപ്പർ മാർക്കറ്റ് തുറക്കുന്നതെങ്കിലും 2 മണിക്കൂർ മുൻപ് തന്നെ ആളുകളെത്തിയിരുന്നു. പാലേമാട് റോഡിൽ മുസല്യാരങ്ങാടി ജംക്‌ഷന് സമീപത്തെ കെട്ടിടത്തിലുള്ള സൂപ്പർ മാർക്കറ്റിൽ നിന്നുളള ആളുകളുടെ വരി മണിക്കൂറുകളോളം റോഡിലേക്ക് നീണ്ടു. പ്രവൃത്തിസമയം അവസാനിക്കുന്ന രാത്രി 8 കഴിഞ്ഞിട്ടും ആളുകളുണ്ടായിരുന്നു.
ഒരു റേഷൻ കാർഡിന് 500 ഗ്രാം മുളകും 5 കിലോ അരിയുമാണ് സബ്സിഡി നിരക്കിൽ നൽകുന്നത്. ഇതിന് മുളകിന് 42 രൂപയും അരി (മട്ട) 24 രൂപയും അരി (വെള്ള) 25 രൂപയുമാണ് സബ്സിഡി നിരക്ക്. എന്നാൽ, 500 ഗ്രാം മുളകിന് പൊതുമാർക്കറ്റിൽ 140 രൂപ മുതൽ 150 രൂപയും അരിക്ക് 50 മുതൽ 60 രൂപയും വില നൽകണം.