കോളറ; പ്രതിരോധം ശക്തമാക്കി അധികൃതർ; മാലിന്യം പുഴയിൽ ഒഴുക്കുന്നത് തടയും
Mail This Article
വഴിക്കടവ് ∙ പഞ്ചായത്തിൽ കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പെരിന്തൽമണ്ണ സബ് കലക്ടർ ശ്രീധന്യ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രദേശം സന്ദർശിച്ചു. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.രേണുക, പഞ്ചായത്ത് ജനപ്രതിനിധികൾ, പൊലീസ്, വാട്ടർ അതോറിറ്റി, ജലനിധി അധികൃതർ അടങ്ങുന്ന സംഘം കാരക്കോടൻ പുഴയും രോഗം റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളും സന്ദർശിച്ചു. സബ് കലക്ടറുടെ നേതൃത്വത്തിൽ വകുപ്പ് മേധാവികളുടെ യോഗം ചേർന്നു. ഇന്നലെ വരെ 10 പേർക്ക് കോളറ രോഗം സ്ഥിരീകരിക്കുകയും 45 പേർ സമാന ലക്ഷണങ്ങളോട് കൂടി ചികിത്സ തേടുകയും ചെയ്തിട്ടുണ്ട്. ഇതിൽ 20 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
യോഗ തീരുമാനങ്ങൾ:
∙ മലിനമായ കാരക്കോടൻ പുഴ എത്രയും വേഗം വൃത്തിയാക്കും. ജലനിധി വിതരണം ചെയ്യുന്ന കുടിവെള്ളം അണുമുക്തമാക്കും.
∙ പുഴയുടെ സമീപപ്രദേശങ്ങളിലെ ഹോട്ടലുകളിൽനിന്നും താമസ സ്ഥലങ്ങളിൽനിന്നും മലിനജലം പുഴയിലേക്ക് ഒഴുക്കുന്നത് തടയും. മാലിന്യനിർമാർജനത്തിന് പകരം സംവിധാനം ഏർപ്പെടുത്തും
∙ മലിന ജലം പുഴയിലേക്ക് ഒഴുകുന്ന സ്ഥാപനങ്ങൾ കണ്ടെത്തി നടപടിയെടുക്കും. പഞ്ചായത്ത്, വാട്ടർ അതോറിറ്റി, ജലനിധി, പൊലീസ്, ആരോഗ്യവകുപ്പ്, ഭക്ഷ്യ സുരക്ഷാ വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങി വിവിധ വകുപ്പുകൾക്ക് ഇതിനുള്ള ചുമതല നൽകി.