ചൂടിൽ ആശ്വാസമായി വേനൽമഴ
Mail This Article
മലപ്പുറം∙ വേനൽച്ചൂടിൽ ആശ്വാസമായി ജില്ലയിൽ പലയിടത്തും മഴ ലഭിച്ചു. ഒരു മാസത്തിന്റെ ഇടവേളയ്ക്കു ശേഷമാണു ജില്ലയിൽ മഴ പെയ്തത്. മഴ ലഭിക്കാത്ത സ്ഥലങ്ങളിലും ചൂടിന്റെ കാഠിന്യത്തിൽ നേരിയ അയവുവന്നു. 17വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ പ്രവചനം.
പെരിന്തൽമണ്ണയിൽ ഇന്നലെ വൈകിട്ട് 7 മണിയോടെ തുടങ്ങിയ മഴ അര മണിക്കൂർ നീണ്ടു. കൊളത്തൂർ ഭാഗത്ത് ശക്തമായ മഴ ലഭിച്ചു. എടവണ്ണയിലും അരീക്കോടും വൈകിട്ട് മഴ ലഭിച്ചു. മലയോര മേഖലയിൽ കാളികാവിലും കരുവാരക്കുണ്ടിലും നേരിയ മഴ പെയ്തു. തിരൂർ, ചമ്രവട്ടം, നിലമ്പൂർ, എടക്കര, എടപ്പാൾ, വളാഞ്ചേരി, വെട്ടിച്ചിറ, എ.ആർ.നഗർ, കൊണ്ടോട്ടി, വാഴക്കാട് എന്നിവിടങ്ങളിൽ മഴ ലഭിച്ചു. ചിലയിടങ്ങളിൽ ഇടിയും മിന്നലുമുണ്ടായിരുന്നു. ഇന്നലെ പകൽ താപനിലയിൽ നേരിയ കുറവുണ്ടായിരുന്നു. നിലമ്പൂർ മേഖലയിൽ 37 ഡിഗ്രി സെൽഷ്യസാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസം ഇവിടെ 39 ഡിഗ്രി വരെയെത്തിയിരുന്നു.
നിലമ്പൂരിന് പൊള്ളുന്നു
ജില്ലയിൽ ഈ വർഷം ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് നിലമ്പൂരിൽ. കഴിഞ്ഞ 8 ദിവസവും നിലമ്പൂരിൽ ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയത് .12ന് താപനില 39.5 ഡിഗ്രി സെൽഷ്യസാണ്. സംസ്ഥാനത്തെ തന്നെ ഉയർന്ന താപനിലയിൽ ഒന്നാണിത്. 13ന് 39.2 ഡിഗ്രി, 14ന് 38.4 ഡിഗ്രി, വീതം ചൂട് രേഖപ്പെടുത്തി.
നിലമ്പൂർ താലൂക്കിൽ ഓട്ടമാറ്റിക് വെതർ സ്റ്റേഷൻ സംവിധാനമുള്ള പാലേമാട്, മുണ്ടേരി പ്രദേശങ്ങളിലും ഉയർന്ന താപനിലയാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. നിലമ്പൂർ മേഖലയിലെ ഈ ആഴ്ചയിലെ ശരാശരി താപനില 38.5 ഡിഗ്രി സെൽഷ്യസാണ്. താലൂക്കിൽ ജലാശയങ്ങളിലും, കിണറുകളിലും ജലനിരപ്പ് കുറയുന്നുണ്ട്.