കെഎസ്‌യു കാലുവാരി: കോളജ്, സർവകലാശാല തിരഞ്ഞെടുപ്പുകളിൽ യുഡിഎസ്എഫ് വിട്ടു ഒറ്റയ്ക്കു മത്സരിക്കാൻ എംഎസ്എഫ്
Mail This Article
മലപ്പുറം ∙ യുഡിഎസ്എഫ് സംവിധാനത്തിൽനിന്നു പിന്മാറി കോളജ്, സർവകലാശാല തിരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്കു മത്സരിക്കാൻ എംഎസ്എഫ് തീരുമാനം. യുഡിഎസ്എഫ് കൺവീനർ സ്ഥാനത്തുനിന്ന് എംഎസ്എഫ് പ്രസിഡന്റ് പി.കെ.നവാസ് രാജിവയ്ക്കും. ഇക്കാര്യങ്ങൾ അറിയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, യുഡിഎഫ് കൺവീനർ എം.എം.ഹസൻ എന്നിവർക്കു സംഘടന കത്തു നൽകി. കാലിക്കറ്റ് സർവകലാശാലാ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യു കാലുവാരിയെന്നാരോപിച്ചാണ് തീരുമാനം.
കെഎസ്‌യു സംഘടനാ സംവിധാനം കാര്യക്ഷമമല്ലാത്തതിനാൽ യുഡിഎസ്എഫ് സ്ഥാനാർഥികൾക്ക് കിട്ടേണ്ട വോട്ടുകൾ പോലും എസ്എഫ്ഐക്കു പോയതായി എംഎസ്എഫ് ആരോപിക്കുന്നു. 3 വർഷത്തെ ഇടവേളയ്ക്കു ശേഷം നടന്ന സർവകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പിൽ 5 ജനറൽ സീറ്റിലും എസ്എഫ്ഐ വിജയിച്ചിരുന്നു. വാശിയേറിയ തിരഞ്ഞെടുപ്പിൽ ചെറിയ ഭൂരിപക്ഷത്തിനാണ് മിക്ക സീറ്റുകളും യുഡിഎസ്എഫിനു നഷ്ടമായത്.
ഫലം വന്നതിനു പിന്നാലെ, എംഎസ്എഫ് നേതാക്കൾ സമൂഹ മാധ്യമങ്ങൾ വഴി കെഎസ്‌യുവിനെതിരെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട്ട് വിളിച്ചുചേർത്ത സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് യുഡിഎസ്എഫ് സംവിധാനത്തിൽനിന്നു പിന്മാറാൻ തീരുമാനിച്ചത്.30 യുയുസിമാർ മാത്രമുണ്ടായിരുന്ന കെഎസ്‌യുവിന് മുന്നണി മര്യാദയുടെ പേരിൽ ചെയർമാൻ, വൈസ് ചെയർപഴ്സൻ സ്ഥാനങ്ങൾ വിട്ടുനൽകിയെന്ന് എംഎസ്എഫ് നേതാക്കൾ പറയുന്നു.
ചരിത്രത്തിൽ ഏറ്റവും കൂടുതൽ യുയുസിമാരെ ജയിപ്പിച്ച തിളക്കവുമായാണു എംഎസ്എഫ് തിരഞ്ഞെടുപ്പ് നേരിട്ടത്. എന്നാൽ, കെഎസ്‌യു കാലുവാരിയതു കാരണം യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിക്കാനായില്ല.കെഎസ്‌യുവിന് തൃശൂരിൽ നിന്നുണ്ടായിരുന്ന 9 വോട്ടുകൾ മുന്നണി സ്ഥാനാർഥികൾക്കു ലഭിച്ചില്ല, കോഴിക്കോട്ടു നിന്നുണ്ടായിരുന്ന 7 വോട്ടുകൾ സംഘടനാ സംവിധാനം കാര്യക്ഷമല്ലാത്തതിനാൽ കൈവിട്ടുപോയി, തുടങ്ങിയ ആരോപണങ്ങളാണ് എംഎസ്എഫ് ഉന്നയിക്കുന്നത്.