ഓഹരി വിപണി നിക്ഷേപ തട്ടിപ്പ്; 550 പേർ ഇരകളായെന്ന് പൊലീസ്
Mail This Article
എടക്കര ∙ ഓഹരി വിപണി നിക്ഷേപ തട്ടിപ്പിൽ അറസ്റ്റിലായ പ്രതികൾക്കെതിരെ പൊലീസിന് കൂടുതൽ പരാതികൾ ലഭിച്ചു. മുണ്ടയിൽ നഫൈ അസോഷ്യേറ്റ്സ് എന്ന പേരിൽ തുടങ്ങിയ സ്ഥാപനം വഴി തട്ടിപ്പ് നടത്തിയ വഴിക്കടവ് പൂവത്തിപൊയിൽ കാട്ടുമഠത്തിൽ നിസാബുദ്ദീൻ (32), എടക്കര ബാർബർമുക്ക് താമസിക്കുന്ന വട്ടപ്പാടം സ്വദേശി ചക്കിപറമ്പൻ മുഹമ്മദ് ഫഹദ് (34), എടക്കര വടക്കൻ ഇല്യാസ് (30) എന്നിവരെയാണ് കഴിഞ്ഞ ദിവസം വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികൾ മഞ്ചേരി ജില്ലാ ജയിലിൽ റിമാൻഡിലാണ്. 550ൽ ഏറെ പേർ പ്രതികളുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കഴിഞ്ഞ ദിവസം എടക്കര ബാർബർമുക്കിലുള്ള സ്ത്രീയുടെ 17 സെന്റ് സ്ഥലവും വീടും തട്ടിയെടുത്തതിന് വഴിക്കടവ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. വഴിക്കടവ് ഇൻസ്പെക്ടർ മനോജ് പറയറ്റയുടെ നേതൃത്വത്തിൽ എഎസ്ഐ കെ.മനോജ്, റിയാസ് ചീനി, എസ്.പ്രശാന്ത് കുമാർ, ഇ.ജി.പ്രദീപ്. ഇ.എൻ.സുധീർ. കെ.അബ്ദുൽ നാസർ. എസ്.ശ്രീകാന്ത്, കെ.നിജേഷ്, കെ.സി.ഗീത എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിക്കുന്നത്.