തുള്ളൽ കലയ്ക്കുവേണ്ടി സമ്പത്ത് മാറ്റി വച്ച് കലാകാരൻ
Mail This Article
കോട്ടയ്ക്കൽ ∙ കല അന്യം നിൽക്കാതിരിക്കാനായി സ്വന്തം സമ്പാദ്യം ചെലവഴിക്കുകയാണ് റിട്ട. എസ്ഐ ആയ തുള്ളൽ കലാകാരൻ. ഗുരുവായൂർ സ്പെഷൽ ബ്രാഞ്ച് എസ്ഐ ആയിരുന്ന മണലൂർ ഗോപിനാഥ് വീടിനോടു ചേർന്നു സ്ഥാപിച്ച തുള്ളൽക്കളരിയിൽ നിന്നു സൗജന്യ പരിശീലനം ലഭിച്ചു പുറത്തിറങ്ങിയത് നൂറുകണക്കിന് കുട്ടികളാണ്.
5 വർഷം മുൻപാണ് ഗോപിനാഥ് (61) സർവീസിൽ നിന്നു വിരമിച്ചത്. തുള്ളൽ പഠിക്കാൻ ആളുകൾ തയാറാകാത്തതിൽ ദു:ഖിതനായ അദ്ദേഹം ഒരു തീരുമാനമെടുത്തു. മികച്ച പരിശീലന കേന്ദ്രം തുടങ്ങണം. ആനുകൂല്യമായി കിട്ടിയ 12 ലക്ഷം രൂപയോളം ചെലവഴിച്ചാണ് തൃശൂർ മണലൂരിൽ കളരി ആരംഭിച്ചത്. തികച്ചും സൗജന്യമായാണ് പഠനം. വിദ്യാർഥികളിൽ കലയോട് ആഭിമുഖ്യമുണ്ടാക്കാനായി സംസ്ഥാനത്തെ സ്കൂളുകളിൽ "പകർന്നാട്ടം" എന്ന പേരിൽ പ്രദർശനവും നടത്തിവരുന്നുണ്ട്.
കുട്ടിക്കാലത്തുതന്നെ തുള്ളൽ ഹൃദിസ്ഥമാക്കിയിരുന്നു ഗോപിനാഥ്.1984ൽ ആണ് പൊലീസ് സേവനം തുടങ്ങിയത്. 97ൽ ഉപരിപഠനത്തിനായി കലാമണ്ഡലത്തിൽ ഒരു വർഷത്തെ കോഴ്സിനു ചേർന്നു. ജോലിത്തിരക്ക് പലപ്പോഴും കലോപാസനയ്ക്കു തടസ്സമായി. വിരമിച്ച ശേഷമാണ് രംഗത്ത് സജീവമായത്. കോട്ടയ്ക്കൽ വിശ്വംഭര ക്ഷേത്രോത്സവത്തിന് എത്തുന്നത് ഇതു മൂന്നാംതവണ. തൃപ്രയാർ, ഗുരുവായൂർ, മമ്മിയൂർ തുടങ്ങിയ ക്ഷേത്രങ്ങളിലും തുള്ളൽ അവതരിപ്പിക്കാറുണ്ട്. മകൾ ബബിത ബിമൽ തുള്ളൽ കലാകാരിയാണ്.