മഞ്ചേരി മെഡിക്കൽ കോളജിൽ ഒരു എക്സ്റേ യൂണിറ്റ് പൂട്ടി; പൊരിവെയിലിൽ രോഗികളുടെ കാത്തിരിപ്പ്
Mail This Article
മഞ്ചേരി∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ എക്സ് റേ യന്ത്രത്തിന്റെ കേടായ യുപിഎസ് മാറ്റാൻ ഒരാഴ്ച കഴിഞ്ഞിട്ടും നടപടിയില്ല. കൈക്കും കാലിനും പൊട്ടലും ക്ഷതവുമേറ്റ് എത്തുന്നവർ എക്സ് റേ എടുക്കാൻ വലയുന്നു. ആശുപത്രിയിലെ പുതിയ ബ്ലോക്കിലെ എക്സ് റേ യൂണിറ്റിന്റെ യുപിഎസ് കഴിഞ്ഞ 14നാണ് കേടായത്. അതോടെ യൂണിറ്റിന് പൂട്ടുവീണു.
അത്യാഹിത വിഭാഗത്തിൽനിന്നും ഒപിയിൽനിന്നും സ്ട്രെച്ചറിലും ഉന്തുവണ്ടിയിലുമായി രോഗികളെയും കൊണ്ട് എക്സ്റേ എടുക്കാൻ എത്തുമ്പോഴാണ് പലരും യൂണിറ്റ് കേടായ വിവരം അറിയുന്നത്. അതോടെ 300 മീറ്റർ അകലെയുള്ള പഴയ ബ്ലോക്കിലെ എക്സ് റേ യൂണിറ്റ് ആണ് ആശ്രയം. അവിടേക്ക് പൊരിവെയിലത്ത് രോഗികളെ കൂട്ടിരിപ്പുകാരും വൊളന്റിയർമാരും ഉന്തുവണ്ടിയിൽ കൊണ്ടുപേവുകയാണ് .
ഒരു യൂണിറ്റ് പൂട്ടിയതിനാൽ പഴയ ബ്ലോക്കിൽ എക്സ് റേ എടുക്കാൻ എത്തിയവരുടെ തിരക്ക് വരാന്തയ്ക്ക് പുറത്ത് കടന്നിട്ടുണ്ടാകും ഏകദേശം ഇരുനൂറോളം പേർ ദിവസം എക്സ് റേ എടുക്കാൻ എത്തുന്നു.. ഏറെ സമയം കാത്തുനിന്നു എക്സ് റേ ലഭിച്ച് ഡോക്ടറെ കാണിക്കാൻ നേരം ഒപി കഴിഞ്ഞ് അദ്ദേഹം സ്ഥലം വിട്ടിട്ടുണ്ടാകും. അത്യാഹിത വിഭാഗത്തിൽനിന്നു പഴയ ബ്ലോക്കിലെത്താൻ തിരക്കേറിയ റോഡിലൂടെ സഞ്ചരിക്കണം. യുപിഎസ് മാറ്റാൻ ഒരു ലക്ഷം രൂപയോളം ചെലവുവരും.