അവിടെ നല്ല വില, ഇവിടെ നല്ല കാലം; നാടൻ വിഭവങ്ങൾക്ക് ഗൾഫ് വിപണിയിൽ വിഐപി പരിഗണന
Mail This Article
കരിപ്പൂർ ∙ നാട്ടിൽ പടരുന്ന പയർ മുതൽ നാട്ടുകാർക്കു വിലയില്ലാത്ത ചക്ക വരെ ‘വിഐപി’യായി കടൽ കടക്കുന്ന കാലമാണിത്. റമസാൻ ആകുന്നതോടെ ഗൾഫ് വിപണി സജീവമായതാണു കാര്യം. വിളവുകളിൽ നല്ലതു മാത്രം തിരഞ്ഞെടുത്ത് നല്ലതരം പെട്ടിയിൽ വിവിധ പരിശോധനകളും പിന്നിട്ട് വിലകൂടിയ ഒരു പറക്കൽ. അവിടെ നല്ല ‘വില’ ഇവിടെ നല്ല കാലം.
തനി നാടൻ വിഭവങ്ങൾക്ക് ഗൾഫ് മാർക്കറ്റുകളിൽ പ്രിയമേറെയാണ്. മുരിങ്ങയും പയറും കറിവേപ്പിലയും ചക്കയും മാങ്ങയും നേന്ത്രപ്പഴവും മറ്റുമായി കർഷകർക്കും ഇതു നല്ല സമയം. എങ്കിലും ഗൾഫ് വിപണിയുടെ ഓർഡർ പ്രകാരം കയറ്റുമതിക്കാരുടെ പെട്ടി നിറയ്ക്കാൻ ഇതര സംസ്ഥാനങ്ങളിൽനിന്നു ലോഡ് എത്തണം.
റമസാനിൽ കൂടുതൽ വിഭവങ്ങൾ വേണമെന്നതിനാൽ, ഇതര സംസ്ഥാനങ്ങളിൽനിന്ന് കൂടുതൽ വാഹനങ്ങളിൽ പഴവും പച്ചക്കറിയും കരിപ്പൂരിലെത്തും. കരിപ്പൂർ കേന്ദ്രമായുള്ള കയറ്റുമതി ഏജൻസികളുടെ കയറ്റുമതിക്കണക്കിൽ 20 മുതൽ 60 ടൺ വരെ ദിവസവും വർധനയുണ്ടാകുമെന്നാണു വിലയിരുത്തൽ.
ഗൾഫ് വിളവെടുപ്പ്
ദുബായ്, ഷാർജ, അബുദാബി, അൽഐൻ, ദോഹ, ദമാം, മസ്കത്ത്, കുവൈത്ത്, ബഹ്റൈൻ, ജിദ്ദ തുടങ്ങി എല്ലാ ഗൾഫ് നാടുകളിലും കരിപ്പൂരിൽനിന്നുള്ള കയറ്റുമതി എത്തുന്നുണ്ട്. അവിടെയെല്ലാം മലയാളി പ്രവാസികൾ നാടൻ വിഭവങ്ങൾ ചോദിച്ചുവാങ്ങുന്നു എന്നതാണു നാട്ടുവിഭവങ്ങൾക്ക് പ്രിയം ഏറാൻ കാരണം. റമസാൻ, ഓണം തുടങ്ങിയ സീസൺ സമയങ്ങളിൽ പഴം, പച്ചക്കറികൾ പ്രത്യേകം കൃഷി ചെയ്ത് വിളവെടുക്കുന്നവരും ഏറെയുണ്ട്.
പച്ചക്കറികളേക്കാൾ ഒരുപടി പഴവർഗങ്ങളാണിപ്പോൾ മുന്നിൽ. ആന്ധ്രയിൽനിന്നും പാലക്കാട് മുതലമടയിൽനിന്നുമെത്തുന്ന ബദാമി, അൽഫോൺസ, സിന്ദൂരി, പ്രിയൂർ, തോതാപൂരി തുടങ്ങി വിവിധയിനം മാങ്ങ കയറ്റുമതിപ്പട്ടികയിലുണ്ട്. നേന്ത്രപ്പഴം കർണാടകയിൽനിന്നും വയനാട്ടിൽനിന്നും തൂത്തുക്കുടിയിൽനിന്നും എത്തുന്നുണ്ട്. കൈതച്ചക്ക വിപണി മൂവാറ്റുപുഴ വാളക്കുളത്തുനിന്ന്. മൂവാറ്റുപുഴയിൽനിന്നെത്തുന്ന ചക്കയ്ക്കു പുറമേ, കൊണ്ടോട്ടിയിൽനിന്നും പരിസര പ്രദേശങ്ങളിൽനിന്നും വിവിധയിനം ചക്ക കയറ്റുമതി ഏജൻസികൾ ഏറ്റെടുക്കുന്നുണ്ട്.
കോവയ്ക്ക, പാവയ്ക്ക, പടവലം, മുരിങ്ങ തുടങ്ങി വേറെയും.നാട്ടിലെ പയർ, ഇടിച്ചക്ക എന്നിവയ്ക്കും ഗൾഫിൽ നല്ല ഡിമാൻഡ് ഉണ്ടെന്നും പഴം കയറ്റുമതിയുടെ തോത് കൂടുന്നുണ്ടെന്നും കരിപ്പൂരിലെ കെഎൻപി എക്സ്പോർട്ട് എംഡി സുഫിയാൻ കാരി പറഞ്ഞു.
വിഐപി യാത്ര
നല്ല തരം മാത്രം തിരഞ്ഞെടുത്ത് മികച്ച പെട്ടിയിലാക്കിയാണു കയറ്റുമതി. പലതരം പരിശോധനകളുടെ കടമ്പകളും കടന്നാണ് അവ കടലിനക്കരെ എത്തുന്നത്. കരിപ്പൂരിൽ ചരക്കു വിമാനമില്ലെങ്കിലും പതിവു യാത്രാ വിമാനങ്ങളിലാണു പ്രധാനമായും കയറ്റുമതി. ആവശ്യം കൂടുമ്പോൾ ഇടയ്ക്ക് ചാർട്ടേഡ് വിമാനങ്ങളും പഴം, പച്ചക്കറിക്കായി എത്തും.
ഇതിനു പുറമേ, കണ്ണൂർ, തിരുവനന്തപുരം, കൊച്ചി, മംഗളൂരു, ബെംഗളൂരു വിമാനത്താവളങ്ങളും കൊച്ചി തുറമുഖവും കയറ്റുമതിക്ക് ആശ്രയിക്കുന്നുണ്ട്. കോഴിക്കോട് കേന്ദ്രീകരിച്ച് കാർഗോ വിമാനം അനുവദിക്കുമെന്നു കേന്ദ്രമന്ത്രി അടുത്തിടെ പ്രഖ്യാപിച്ചതു കരിപ്പൂരിന് വലിയ പ്രതീക്ഷയാണു നൽകുന്നത്.