നാടോടി ദമ്പതികളുടെ കുഞ്ഞിനു സുരക്ഷയില്ല; പൊലീസ് ഇടപെടുന്നു
Mail This Article
എടപ്പാൾ ∙ നടുവട്ടം അയിലക്കാട് റോഡിൽ റബർ എസ്റ്റേറ്റിനു സമീപം ടെന്റ് കെട്ടി താമസിക്കുന്ന നാടോടി ദമ്പതികളുടെ കൂടെയുള്ള 2 വയസ്സുകാരിയുടെ സംരക്ഷണം ചോദ്യചിഹ്നമാകുന്നു. എസ്റ്റേറ്റിന് മുൻവശം ഷീറ്റ് മറച്ചുകെട്ടിയാണ് ഇവർ താമസിക്കുന്നത്. കൂലിപ്പണിക്ക് പോകുന്ന ഇവർ വൈകിട്ടോടെ മടങ്ങിയെത്തും.
പിന്നീട് മദ്യപിച്ച് ബോധരഹിതരായി കിടക്കും. ഇതോടെ കുഞ്ഞ് രാത്രിയിൽ റോഡിലേക്ക് ഇറങ്ങിപ്പോകുന്നതും തൊട്ടടുത്ത കാട്ടിലേക്ക് കടക്കുന്നതും പതിവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. സമീപത്തെ കാട്ടിൽ തെരുവുനായ്ക്കളും മുള്ളൻപന്നികൾ ഉൾപ്പെടെയുള്ളവയും ഉണ്ട്. ഇവ കുഞ്ഞിനെ ആക്രമിക്കാനുള്ള സാധ്യതയും ഏറെയാണ്.
ഒറ്റപ്പെട്ട നിലയിലുള്ള കുഞ്ഞിന്റെ ജീവൻ ഭീഷണിയിലാണെന്ന് ചൂണ്ടിക്കാട്ടി വാർഡ് അംഗം കെ.പി.റാബിയ ചങ്ങരംകുളം പൊലീസിലും സിഡബ്ല്യുസി അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് പൊലീസ് സ്ഥലത്തെത്തി ഇവരോട് വിവരങ്ങൾ അന്വേഷിച്ചെങ്കിലും അബോധാവസ്ഥയിൽ ആയിരുന്നു.