ക്രെഡിറ്റ് കാർഡ് തട്ടിപ്പ്: പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും
Mail This Article
എടക്കര ∙ ക്രെഡിറ്റ് കാർഡ് പണം തട്ടിപ്പു കേസിൽ റിമാൻഡിലായ പ്രതിയെ തുടരന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ദേശസാൽകൃത ബാങ്കിൽ ക്രെഡിറ്റ് കാർഡ് കൈകാര്യം ചെയ്യുന്ന ഏജൻസിയിലെ ജീവനക്കാരനായിരുന്ന നിലമ്പൂർ സ്വദേശി ദലീൽ റോഷൻ (30) ആണ് മഞ്ചേരി ജില്ലാ ജയിലിൽ റിമാൻഡിലുള്ളത്. പ്രതി ജോലി ചെയ്തിരുന്ന ബാങ്കുകളിലും ചെന്നൈ, ബെംഗളൂരു ഉൾപ്പെടെ താമസിച്ചിരുന്ന സ്ഥലങ്ങളിലും എത്തിച്ച് തെളിവെടുപ്പ് നടത്തും.
കാർഡുടമകളോടു നേരിട്ട് ക്രെഡിറ്റ് കാർഡിലെ വിവരങ്ങൾ ചോദിച്ചറിഞ്ഞാണ് പ്രതി തട്ടിപ്പ് നടത്തിയിട്ടുള്ളത്.പൊലീസുകാർ ഉൾപ്പെടെ സർക്കാർ ഉദ്യോഗസ്ഥരാണ് കൂടുതലും തട്ടിപ്പിനിരയായത്. പ്രതിയെ അറസ്റ്റ് ചെയ്തുവെന്ന വാർത്ത കണ്ട് ഒട്ടേറെപ്പേരാണ് പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. വണ്ടൂർ, മങ്കട, പൂക്കോട്ടുംപാടം സ്റ്റേഷനുകളിൽ ഒട്ടേറെ പരാതികൾ ലഭിച്ചിട്ടുണ്ട്.
ക്രെഡിറ്റ് കാർഡ് വാങ്ങുന്ന പലരും മെയ്ന്റനൻസ് ചാർജ് അക്കൗണ്ടിൽനിന്നു പിടിക്കുന്നതോടെ കാർഡ് റദ്ദാക്കാൻ സമീപിക്കുന്നതാണ് തട്ടിപ്പിനുള്ള അവസരമായി ഉപയോഗിച്ചത്. ബാങ്ക് ചുമതലപ്പെടുത്തിയ ആളാണെന്നു കരുതിയാണ് ലോഗിൻ ഐഡിയും പാസ്‌വേഡും ഉൾപ്പെടെയുള്ള എല്ലാ വിവരങ്ങളും കൈമാറിയതെന്നാണ് തട്ടിപ്പിനിരയായവർ പറയുന്നത്. വഴിക്കടവ് പൊലീസ് ഇൻസ്പെക്ടർ മനോജ് പറയറ്റയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.