ADVERTISEMENT

കരിപ്പൂർ ∙ വേനൽക്കാല സമയപ്പട്ടിക നിലവിൽ വന്നപ്പോൾ, കോഴിക്കോട് വിമാനത്താവളത്തിൽ കൂടുതൽ യാത്രക്കാരും സർവീസുകളും ഉള്ള വിമാനക്കമ്പനിയായി എയർ ഇന്ത്യ എക്സ്പ്രസ് മാറിക്കഴി‍ഞ്ഞു. പ്രമുഖ സെക്ടറുകളിൽ ആധിപത്യം സ്ഥാപിച്ചിരുന്ന എയർ ഇന്ത്യ വിമാനം പിൻവലിച്ചതോടെയാണ് എയർ ഇന്ത്യ എക്സ്പ്രസ് മുന്നിലെത്തിയത്.

കോഴിക്കോട് വിമാനത്താവളത്തിൽനിന്നു വിവിധ സെക്ടറുകളിലായി എയർ ഇന്ത്യ എക്സ്പ്രസിന് ആഴ്ചയിൽ 84 സർവീസുകളുണ്ട്.കോഴിക്കോടുമായി ബന്ധപ്പെട്ട് വിവിധ വിമാനക്കമ്പനികൾക്ക് 294 സർവീസുകളാണ് ആഴ്ചയിലുള്ളത്. അവയിൽ 84 സർവീസുകളും എയർ ഇന്ത്യ എക്സ്പ്രസിന്റേതാണ്.

ദുബായിലേക്ക് 13, ഷാർജയിലേക്ക് 10, അബുദാബിയിലേക്കും ദോഹയിലേക്കും റിയാദിലേക്കും 7വീതം സർവീസുകൾ നടത്തുന്നു. ബഹ്റൈനിലേക്കും കുവൈത്തിലേക്കും 5 വീതവും ദമാം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 4 വീതവും കൊച്ചിയിലേക്ക് മൂന്നും സർവീസുകളുണ്ട്. അൽഐൻ, റാസൽ ഖൈമ സലാല എന്നിവിടങ്ങളിലേക്കും എയ്ര‍ ഇന്ത്യ എക്സ്പ്രസ് ആഴ്ചയിൽ സർവീസ് നടത്തുന്നുണ്ട്.എയർ ഇന്ത്യ എക്സ്പ്രസിനു പുറമേ, എയർ ഇന്ത്യ, എയർ അറേബ്യ, ഖത്തർ എയർവേയ്സ് ഗൾഫ് എയർ, ഇൻഡിഗോ, ഒമാൻ എയർ, സലാം എയർ, ഫ്ലൈ നാസ്, സ്പേസ് ജെറ്റ്, ഫ്ലൈ ദുബായ് വിമാനങ്ങളാണു കരിപ്പൂരിൽ സർവീസ് നടത്തുന്നത്.

നിലവിലുള്ള സർവീസുകൾ പുനഃക്രമീകരിക്കും: കേന്ദ്രമന്ത്രി  

കരിപ്പൂർ ∙ സ്‌ലോട്ട് ലഭ്യതയും വിപണി ആവശ്യകതയും സാമ്പത്തിക സാധ്യതയും കണക്കിലെടുത്ത് നിലവിലുള്ള സർവീസുകളുടെ പുനഃക്രമീകരണ പ്രക്രിയയിലാണ് എയർ ഇന്ത്യ എന്ന് സിവിൽ ഏവിയേഷൻ സഹമന്ത്രി  വി.കെ.സിങ്, എം.പി.അബ്ദുസ്സമദ് സമദാനി എംപിയെ അറിയിച്ചു. 

കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ദുബായിലേക്കും ഷാർജയിലേക്കും ഡൽഹിയിലേക്കുമുള്ള വിമാന സർവീസുകൾ നിർത്തലാക്കിയതിനാൽ യാത്രക്കാർ അനുഭവിക്കുന്ന പ്രയാസങ്ങൾ സംബന്ധിച്ചു ലോക്സഭയിൽ നൽകിയ ചോദ്യത്തിനു രേഖാമൂലമുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

2022 ലെ ഓഹരി വിൽപനയ്ക്കു ശേഷം എയർ ഇന്ത്യ ഒരു സ്വകാര്യ സ്ഥാപനമാണ്. വ്യാപാര സൗകര്യത്തിന്റെയും ട്രാഫിക്കിന്റെയും പരിധിയിൽ നിന്നുകൊണ്ട് സർവീസുകൾ തിരഞ്ഞെടുക്കാൻ എയർ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യമുണ്ടെന്നും മന്ത്രി പറഞ്ഞു. സിവിൽ ഏവിയേഷൻ മേഖലയുടെ വളർച്ചയ്ക്കാവശ്യമായ സാഹചര്യം ഒരുക്കുക എന്നതു മാത്രമാണ് സർക്കാർ ചെയ്യുന്നതെന്നും വിമാനക്കമ്പനികളുടെ ഓപ്പറേഷൻ പ്ലാനുകളിൽ സർക്കാർ ഇടപെടാറില്ലെന്നും മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com