മലപ്പുറം∙ കനത്ത ചൂടിൽ ഉരുകിയൊലിച്ച ജില്ലയ്ക്ക് ആശ്വാസമായി വേനൽ മഴ. ഇന്നലെ വൈകിട്ട് ജില്ലയിൽ പരക്കെ മഴ ലഭിച്ചു. കഴിഞ്ഞ ദിവസം 40 ഡിഗ്രി സെൽഷ്യസ് വരെയെത്തിയിരുന്ന താപനില മഴയെത്തുടർന്ന് 30 ഡിഗ്രിക്കു താഴെയെത്തി. ഇന്നും മഴയ്ക്കു സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ പ്രവചനം.
ഇന്നലെ രാവിലെ മുതൽ ജില്ലയിൽ പലേടത്തും മൂടിക്കെട്ടിയ കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. വൈകിട്ടോടെ ചിലയിടങ്ങളിൽ മഴ പെയ്തു. മലയോര മേഖലയിൽ ഇടയോടു കൂടിയ മഴയുണ്ടായി. ജില്ലാ ആസ്ഥാനമുൾപ്പെടെ ചിലയിടങ്ങളിൽ ചാറ്റൽ മഴ മാത്രമാണ് അനുഭവപ്പെട്ടത്.മലയാര മേഖലയിലാണ് നല്ല മഴ ലഭിച്ചത്.
കാളികാവിൽ കാറ്റിൽ മരം വീണ് രണ്ട് വീടുകൾ തകർന്നു. എടക്കരയിൽ ഇടിയുടെയും മിന്നലിന്റെയും അകമ്പടിയോടെയാണ് മഴ പെയ്തത്. മലപ്പുറം, കൊണ്ടോട്ടി, അരീക്കോട്, എടവണ്ണ എന്നിവിടങ്ങളിൽ ചെറിയ തോതിൽ മഴ ലഭിച്ചു. മഴ ലഭിക്കാത്ത സ്ഥലങ്ങളിലും താപനില ഗണ്യമായി കുറഞ്ഞത് ജനത്തിന് ആശ്വാസമായി.
വേനൽ മഴ 88% കുറവ്
ജില്ലയിൽ വേനൽ മഴയിൽ ഇതുവരെ 88% കുറവ്.മാർച്ച് 1 മുതൽ ഇന്നലെവരെ 2.3 മി.മീറ്റർ മഴയാണ് ജില്ലയിൽ ലഭിച്ചത്. സാധാരണ ഇക്കാലയളവിൽ 20 മി.മീറ്റർ മഴ ലഭിക്കുന്നതാണ്. പത്തനംതിട്ടയൊഴികെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇത്തവണ വേനൽ മഴയുടെ അളവ് കുറവാണ്.