തിരൂരങ്ങാടി ∙ 14 പവൻ സ്വർണവും മൊബൈൽ ഫോണും കവർന്ന ഹോംനഴ്സ് പിടിയിൽ. ഗൂഡല്ലൂർ പുറംമണവയൽ സ്വദേശി കൊടക്കാടൻ അസ്മാബി (34) ആണു പിടിയിലായത്. കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശി കൊടിയേങ്ങൽ റഫീഖിന്റെ വീട്ടിൽ നിന്നാണ് സ്വർണാഭരണവും ഫോണും കവർന്നത്.
റഫീഖിന്റെ ഭാര്യ സഫ്‍വാനയുടെയും കുട്ടിയുടെയും ആഭരണങ്ങളും റഫീഖിന്റെ ഫോണുമാണ് നഷ്ടമായിരുന്നത്. സഫ്‍വാനയുടെ പ്രസവശുശ്രൂഷയ്ക്കായാണ് യുവതി എത്തിയിരുന്നത്. കഴിഞ്ഞ മാസം 22ന് വീട്ടിൽ നടന്ന ചടങ്ങിനിടെയാണ് ഫോൺ നഷ്ടമായത്. സംശയം തോന്നി ചോദ്യം ചെയ്തെങ്കിലും എടുത്തില്ലെന്നാണു പറഞ്ഞത്. കഴിഞ്ഞ 6ന് ജോലി കഴിഞ്ഞ് യുവതി നാട്ടിലേക്കു മടങ്ങിയശേഷം നടത്തിയ പരിശോധനയിലാണ് ആഭരണങ്ങൾ നഷ്ടമായത് അറിയുന്നത്. സഫ്‍വാനയുടെയും കുട്ടിയുടെയും പാദസരം, വള, ചെയിൻ, നെക്‌ലേസ് തുടങ്ങിയവയാണു നഷ്ടമായത്. യുവതി കിടന്നിരുന്ന മുറിയിലെ പത്തായത്തിലാണ് ഇവ സൂക്ഷിച്ചിരുന്നത്.
പരാതി നൽകിയതിനെ തുടർന്ന് സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ കാണാതായ ഫോൺ തമിഴ്നാട്ടിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തി. സംശയം തോന്നാതിരിക്കാൻ യുവതി തുടർന്നും വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. പൊലീസിൽ പരാതി നൽകിയ വിവരം യുവതിയോടു വീട്ടുകാർ പറഞ്ഞുമില്ല.
കഴിഞ്ഞ 14ന് ഇവർ തലക്കടത്തൂരിലെ വീട്ടിൽ ജോലിക്കു വന്നതായി അറിഞ്ഞു. വീട്ടുകാർ ജോലി ചെയ്യുന്ന സ്ഥലം ചോദിച്ചറിഞ്ഞ ശേഷം പൊലീസ് എത്തി പിടികൂടുകയായിരുന്നു. ഫോണും 9 പവൻ ആഭരണങ്ങളും കണ്ടെടുത്തു. ബാക്കി സ്വർണം പണയം വച്ചതായാണു പറയുന്നത്. പ്രതിയെ കോടതി റിമാൻഡ് ചെയ്ത് മഞ്ചേരി ജയിലിലേക്കയച്ചു.