കരുവാരകുണ്ട് ∙ ബഫർ സോൺ സംബന്ധിച്ച് മുൻ ഉത്തരവ് സുപ്രീം കോടതി പരിഷ്കരിച്ചത് കർഷകർക്ക് ആശ്വാസമായി. വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ വീതിയിൽ ബഫർസോൺ നിർബന്ധമാക്കിയ 2022 ജൂൺ 3ലെ ഉത്തരവിനെതിരെ പ്രതിഷേധവും സമരങ്ങളും ഏറെ നടന്ന പഞ്ചായത്തായിരുന്നു കരുവാരകുണ്ട്. സൈലന്റ് വാലി ദേശീയോദ്യാനത്തിനു ചുറ്റുമുള്ള പ്രദേശങ്ങൾ ഉൾപ്പെടുന്ന ജില്ലയിലെ കരുവാരകുണ്ട്, കാളികാവ്, ചോക്കാട് പഞ്ചായത്തുകളിലെ കർഷകരാണ് ബഫർ സോൺ വിഷയത്തിൽ ഏറെ ആശങ്കയിൽ കഴിഞ്ഞിരുന്നത്.
പരിസ്ഥിതിലോല മേഖല സംബന്ധിച്ച് ഏറ്റവും കൂടുതൽ പരാതി ലഭിച്ച കരുവാരകുണ്ടിൽ ഫീൽഡ് സർവേ പൂർത്തിയായപ്പോൾ 30 നിർമിതികൾ ബഫർ സോണിൽ ഉൾപ്പെട്ടിരുന്നു. കൂടാതെ കൃഷിയിടങ്ങൾ പൂർണമായി കരുതൽ മേഖലയിലായി. കൃഷിയിടം വിട്ടുപോകേണ്ടിവരുമെന്ന ആശങ്കയിൽ പ്രതിഷേധത്തിന്റെ ഭാഗമായി വാർഡ്തലം മുതൽ കമ്മിറ്റി രൂപീകരിച്ച് കർഷകസംഗമങ്ങൾ നടത്തി ഒട്ടേറെ നിവേദനങ്ങൾ അധികാരികൾക്കു കൈമാറുകയും ചെയ്തിരുന്നു. കർഷകരുടെ നേതൃത്വത്തിൽ അനിശ്ചിതകാല നിരാഹാര സമരവും നടത്തി.
കെട്ടിടനിർമാണത്തിനും കൃഷിക്കും തടസ്സമില്ലെന്നു പറയുമ്പോഴും ആശങ്ക പൂർണമായി നീങ്ങിയിട്ടില്ലെന്ന് കർഷകർ പറയുന്നു. ബഫർ സോൺ എല്ലായിടത്തും പൂജ്യം കിലോമീറ്റർ ആക്കണമെന്നാണ് കിഫ അടക്കമുള്ള കർഷക സംഘടനകൾ ആവശ്യപ്പെടുന്നത്.