കരുവാരകുണ്ടിൽ ഡെങ്കിപ്പനി പടരുന്നു; മെഡിക്കൽ സംഘം പരിശോധന നടത്തി
Mail This Article
കരുവാരകുണ്ട് ∙ ഡെങ്കിപ്പനി ബാധിച്ച് 10 പേർ ചികിത്സ തേടിയതിനെത്തുടർന്ന് ജില്ലാ മെഡിക്കൽ സംഘം കരുവാരകുണ്ടിന്റെ വിവധ ഭാഗങ്ങളിൽ പരിശോധന നടത്തി. ഒരു മാസത്തിനിടെയാണ് 10 പേർക്ക് രോഗം സ്ഥിരീകരിച്ചത്. മഴ പെയ്തതോടെ കൊതുക് പെരുകിയാണ് ഡെങ്കിപ്പനി വ്യാപിച്ചത്. കണ്ണത്ത്, കേരള, വാക്കോട്, പാന്തറ ഭാഗങ്ങളിലാണ് രോഗ ബാധിതരുള്ളത്. ജില്ലാ മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടിയവരുണ്ട്. തോട്ടം മേഖലയോട് ചേർന്ന ഭാഗങ്ങളിലാണ് കൊതുക് പെരുകുന്നത്.
ടാപ്പിങ് നടത്താത്ത റബർത്തോട്ടങ്ങളിലെ ചിരട്ടകളിൽ വെള്ളം കെട്ടിനിന്ന് കൊതുക് വളരുന്നതായി ആരോഗ്യ പ്രവർത്തകർ പറഞ്ഞു. വീടുകളിൽ നടത്തിയ പരിശോധനയിലും ഡെങ്കി പടർത്തുന്ന കൊതുകുകളുടെ സാന്നിധ്യം കണ്ടെത്തി. ആരോഗ്യ വകുപ്പ് അധികൃതർ 3 പ്രാവശ്യം കൊതുക് ഉറവിട നശീകരണം നടത്തി. ഡോ.സുബിന്റെ നേതൃത്വത്തിലാണ് മെഡിക്കൽ സംഘം പരിശോധന നടത്തിയത്.