കടയിൽനിന്ന് 10 ലക്ഷം രൂപയുടെ മോഷണം; മണിക്കൂറുകൾക്കുള്ളിൽ പ്രതി പിടിയിൽ
Mail This Article
തിരൂർ ∙ ഫൂട്‍വെയർ സ്ഥാപനത്തിൽ 10 ലക്ഷം രൂപയുടെ മോഷണം. മണിക്കൂറുകൾക്കുള്ളിൽ മുൻ ജീവനക്കാരനായ പ്രതിയെ പിടികൂടി പൊലീസ്. കോലൂപ്പാലം കുറ്റിക്കാട്ടിൽ നിസാമുദ്ദീൻ (24) ആണ് അറസ്റ്റിലായത്. പൂങ്ങോട്ടുകുളത്തെ സീനത്ത് ലെതർ പ്ലാനറ്റിലാണു മോഷണം നടന്നത്. ഇന്നലെ രാവിലെ സ്ഥാപനം തുറക്കാൻ എത്തിയ ജീവനക്കാരനാണ് മോഷണം നടന്ന വിവരം അറിയുന്നത്. പണത്തിനൊപ്പം സിസിടിവി ക്യാമറകളും മോണിറ്ററും ഹാർഡ് ഡിസ്കും നഷ്ടപ്പെട്ടിരുന്നു.
പരാതി നൽകിയതിനെ തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങി. തൊട്ടടുത്ത സിസിടിവികളിൽനിന്ന് പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ കോലൂപ്പാലത്ത് വച്ചു പിടികൂടുകയായിരുന്നു. മോഷ്ടിച്ച പണം പ്രതിയുടെ വീട്ടിൽനിന്ന് പൊലീസ് കണ്ടെടുത്തു. സിസിടിവി ഉപകരണങ്ങൾ മാങ്ങാട്ടിരി ഭാഗത്ത് തിരൂർ പുഴയിൽ ഉപേക്ഷിച്ചതായി പ്രതി പറഞ്ഞെങ്കിലും കണ്ടെത്താനായിട്ടില്ല. സ്ഥാപനത്തിലെ മുൻ ജീവനക്കാരനാണു പ്രതി. ഇൻസ്പെക്ടർ എം.ജെ.ജിജോയുടെ നേതൃത്വത്തിൽ എസ്ഐ പ്രദീപ്കുമാർ, സീനിയർ സിപിഒ കെ.കെ.ഷിജിത്ത്, സിപിഒമാരായ ഉണ്ണിക്കുട്ടൻ, ഹിരൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.