ADVERTISEMENT

തിരൂർ ∙ ഇറ്റലിയിൽ നിന്നു നാട്ടിൽ വരുന്ന മൂത്ത മകനെ സ്വീകരിക്കാനുള്ള തയാറെടുപ്പിനിടെയാണ് സിദ്ദീഖ് കോഴിക്കോട്ടെ തന്റെ ഹോട്ടലിലേക്കു പോയത്. മകനെ കൊണ്ടുവരാൻ ഡ്രൈവറെ ഏർപ്പാടാക്കിയിരുന്നു. മകനെത്തിയിട്ടും സിദ്ദീഖിനെ കാണാതായതോടെയാണ് കുടുംബം ഹോട്ടലുമായി ബന്ധപ്പെട്ടത്. അവിടെയില്ലെന്നു വിവരം ലഭിച്ചതോടെ ഇളയ മകൻ ഹോട്ടലിൽ നേരിട്ടെത്തി പരിശോധിച്ചു. തുടർന്ന്, 18 മുതൽ സിദ്ദീഖിനെ കാണാനില്ലെന്നു തിരൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. അതോടെയാണു തിരൂർ ഇൻസ്പെക്ടർ എം.ജെ.ജിജോയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചത്. 18ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സിദ്ദീഖ് വീട്ടിൽ നിന്ന് പോയതെന്നു സഹോദരൻ മേച്ചേരി ഹംസ പറഞ്ഞു.

കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജിൽ നിന്ന് പ്രതികൾ രണ്ടു പെട്ടികൾ കാറിന്റെ ഡിക്കിയിൽ കയറ്റുന്നതിന്റെ സിസിടിവി ദൃശ്യം.

സിദ്ദീഖിന്റെ ഫോൺ അവസാനം പ്രവർത്തിച്ചത് എരഞ്ഞിപ്പാലത്തെ ‘ഡി കാസ ഇൻ’ ലോഡ്ജിലാണെന്നു മനസ്സിലാക്കിയ പൊലീസ് അവിടെയെത്തി സിസിടിവി പരിശോധിച്ചിരുന്നു. 3 പേർ ഹോട്ടലിലേക്കു വരുന്നതും 2 പേർ ട്രോളി ബാഗുകളുമായി കാറിൽ തിരിച്ചു പോകുന്നതും ദൃശ്യങ്ങളിൽ കണ്ടു. അത് സിദ്ദീഖിന്റെ കാറാണെന്നു മനസ്സിലാക്കിയ പൊലീസ് കാർ കണ്ടെത്താനുള്ള ശ്രമം തുടങ്ങി. പിന്നീട് കാർ ഉപേക്ഷിച്ച നിലയിൽ ചെറുതുരുത്തിയിൽ കണ്ടെത്തുകയായിരുന്നു.

സിദ്ദീഖിനെ കാണാതായപ്പോൾ പൊലീസിനെ അറിയിച്ചിരുന്നുവെന്നു മകൻ ഷാഹിദ് പറഞ്ഞു. ബാങ്കിൽ നിന്ന് പണം പിൻവലിക്കുന്നത് പിതാവല്ലെന്നു സിസിടിവികളിൽ നിന്ന് മനസ്സിലാക്കിയതോടെ പൊലീസ് കാര്യമായ അന്വേഷണം തുടങ്ങുകയായിരുന്നു. 18ന് കോഴിക്കോട്ടുള്ള എടിഎമ്മുകളിൽനിന്നു പണം പിൻവലിച്ചു തുടങ്ങിയിരുന്നു. അടുത്ത ദിവസങ്ങളിൽ അങ്ങാടിപ്പുറം, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽനിന്നു പണം പിൻവലിച്ചു.

‘അവിടെ എന്തോ വലിയ പ്രശ്നമുണ്ടായെ’ന്ന് ആഷിഖിന്റെ മൊഴി

ചെർപ്പുളശ്ശേരി∙ സിദ്ദീഖ് കൊല ചെയ്യപ്പെട്ട കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജിലേക്ക് ഈ മാസം 18നു രാത്രിയാണു താൻ എത്തിയതെന്നാണു പൊലീസിനോട് ആഷിഖ് പറഞ്ഞത്. ആഷിഖിന്റെ മൊഴിയിൽ നിന്ന്: ഞാൻ ചെല്ലുമ്പോൾ ലോഡ്ജിലെ ഒരു മുറിയിൽ സിദ്ദീഖും തൊട്ടടുത്ത മുറിയിൽ ഷിബിലിയും ഫർഹാനയും താമസിച്ചിരുന്നു.

ഞാൻ എത്തിയ സമയത്ത് സിദ്ദീഖുമായി രണ്ടു പേരും വാക്കുതർക്കവും ബഹളവുമായിരുന്നു. ബഹളം അതിരു കടക്കുമെന്നായപ്പോൾ പ്രശ്നങ്ങൾ ഒതുക്കിത്തീർക്കാൻ താൻ ശ്രമിച്ചു. ഒരു വിധം പറഞ്ഞവസാനിപ്പിച്ച് തിരികെ നാട്ടിലേക്കു മടങ്ങി. ഇതിനിടെ ഫർഹാന എന്നെ ഫോണിൽ വിളിച്ചു. ഇവിടെ വലിയ പ്രശ്നമാണെന്നും വീട്ടിലേക്കു പോകരുതെന്നും ലോഡ്ജിലേക്ക് വരണമെന്നും പറഞ്ഞു. അതു പ്രകാരം അവിടെ ചെന്നപ്പോൾ എന്തോ വലിയ പ്രശ്നം ഉണ്ടെന്ന് ബോധ്യപ്പെടുകയും ഫർഹാനയും ഷിബിലിയും പറഞ്ഞതു കേൾക്കാതെ വീട്ടിലേക്കു തിരിച്ചു വരികയുമാണുണ്ടായത്.

അട്ടപ്പാടി ചുരം തിരഞ്ഞെടുത്തതു ഷിബിലി

മണ്ണാർക്കാട്∙ സിദ്ദീഖിന്റെ മൃതദേഹം ഉപേക്ഷിക്കാൻ അട്ടപ്പാടി തിര‍‍ഞ്ഞെടുത്തതു പ്രതി ഷിബിലിയെന്നു പൊലീസ്. ചെർപ്പുളശ്ശേരി സ്വദേശിയായ ഷിബിലിക്ക് അട്ടപ്പാടി ചുരം പരിചിതമാണ്. രാത്രിയായാൽ യാത്രക്കാർ കുറയുമെന്നതും എവിടെയും സിസിടിവി ഇല്ലെന്നതുമാണ് അട്ടപ്പാടി തിര‍ഞ്ഞെടുക്കാൻ കാരണം. മാത്രമല്ല, കാർ കൊക്കയോടു ചേർത്തു നിർത്തി എളുപ്പത്തിൽ മൃതദേഹം ഒഴിവാക്കാനും സാധിക്കും. ഒൻപതാം വളവിൽ 30 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് രണ്ട് ബാഗുകളും വലിച്ചെറിഞ്ഞത്. ഉയരത്തിൽ നിന്നു വലിച്ചെറിഞ്ഞ ബാഗുകൾ പറയിൽ ഇടിച്ചു പൊളിഞ്ഞിരുന്നു.

ഒരു ബാഗിൽ നിന്നു കൈകൾ പുറത്തു കാണുന്ന നിലയിലായിരുന്നു. മണ്ണാർക്കാട്ടു നിന്നുള്ള അഗ്നിരക്ഷാസേന സാഹസികമായി വടം കെട്ടി കൊക്കയിലിറങ്ങിയാണു ബാഗുകൾ മുകളിലെത്തിച്ചത്.  19നു രാത്രി കോഴിക്കോട്ടു നിന്നു മൃതദേഹവുമായി വന്ന കാർ അട്ടപ്പാടി ചുരത്തിലെത്തുന്നതിനു മുൻപ് ആനമൂളിയിലൂടെ പോകുന്നതിന്റെയും ചുരത്തിലേക്കു കയറിയ വാഹനം ഒരു മണിക്കൂറിനു ശേഷം തിരിച്ചു പോകുന്നതിന്റെ ദൃശ്യങ്ങൾ  പൊലീസിനു ലഭിച്ചിട്ടുണ്ട്. ചുരത്തിലെ ഒൻപതാം വളവിൽ മൃതദേഹം ഉപേക്ഷിച്ച ശേഷം കാർ ചെറുതുരുത്തി റെയിൽവേ സ്റ്റേഷനു സമീപം ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. കൊലപാതകത്തിനു ശേഷം ഈ കാറിൽ മൃതദേഹവുമായി പ്രതികൾ പല സ്ഥലത്തും സഞ്ചരിച്ചതായി പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com