ഹജ് വിമാന സർവീസ്; അന്തിമ സമയപ്പട്ടികയായി
Mail This Article
കരിപ്പൂർ ∙ കേരളത്തിലെ 3 വിമാനത്താവളങ്ങളിൽനിന്നുമുള്ള ഈ വർഷത്തെ ഹജ് വിമാന സർവീസിന്റെ അന്തിമ സമയപ്പട്ടികയായി. ജൂൺ നാലിനാണു കേരളത്തിൽനിന്നുള്ള ആദ്യ ഹജ് വിമാനം പുറപ്പെടുക. പുലർച്ചെ 1.45നു കണ്ണൂരിൽനിന്നാണ് ആദ്യവിമാനം. ഈ വിമാനം പ്രാദേശിക സമയം 5.45നു ജിദ്ദയിലെത്തും. 145 പേർ യാത്ര ചെയ്യുന്ന വിമാനമാണ് കണ്ണൂരിൽനിന്നും കരിപ്പൂരിൽനിന്നും എയർഇന്ത്യ എക്സ്പ്രസ് സർവീസിന് എത്തിക്കുക. കരിപ്പൂരിൽനിന്ന് ജൂൺ 4നു പുലർച്ചെ 4.25ന് ആണ് ആദ്യവിമാനം.അന്ന് 8.30നു രണ്ടാം വിമാനം പുറപ്പെടും.
ദിവസവും രണ്ടും മൂന്നും വിമാനങ്ങളായി കരിപ്പൂരിൽനിന്ന് 44 സർവീസുകളുണ്ട്. റീ കാർപറ്റിങ് ജോലികൾ നടക്കുന്നതിനാൽ ജോലിയെ ബാധിക്കാത്ത രീതിയിലാണു വിമാന സർവീസുകൾ ക്രമപ്പെടുത്തിയിട്ടുള്ളത്. മടക്കം ജൂലൈ 13 മുതൽ ഓഗസ്റ്റ് 2 വരെ. കണ്ണൂരിൽനിന്ന് നാലു മുതൽ 22 വരെ 13 വിമാനങ്ങൾ ഹജ് സർവീസ് നടത്തും.5, 9, 10,16,17,19 തീയതികളിൽ വിമാനങ്ങളില്ല.മറ്റു ദിവസങ്ങളിലെല്ലാം ഓരോ വിമാനമാണു സർവീസ് നടത്തുന്നത്.
മടക്കം ജൂലൈ 13 മുതൽ ഓഗസ്റ്റ് 2 വരെ. കൊച്ചിയിൽനിന്ന് ജൂൺ 7ന് തുടങ്ങും. 9,10,11,12,14, 21, 25 ദിവസങ്ങളിലായി 7 സർവീസുകൾ. മടക്കം ജൂലൈ 18 മുതൽ 26 വരെ. സൗദി എയർലൈൻസ് ആണു സർവീസ് നടത്തുന്നത്. ഹജ് ക്യാംപിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 3നു രാത്രി 10.30നു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
തീർഥാടകർ എത്തേണ്ടത് വിമാനത്താവളത്തിൽ
കരിപ്പൂർ ∙ ഹജ് തീർഥാടകർ ആദ്യമെത്തേണ്ടത് വിമാനത്താവളത്തിലാണ്. മുൻവർഷങ്ങളിൽ, ഹജ് ക്യാംപിൽ എത്തിയ ശേഷമാണ് വിമാനത്താവളത്തിലേക്കു തീർഥാടകരെ കൊണ്ടുപോയിരുന്നത്. ഇത്തവണ നേരെ വിമാനത്താവളത്തിലെത്തി റജിസ്റ്റർ ചെയ്യണം. ലഗേജ് ചെക്ക് ഇൻ ചെയ്ത് എയർലൈൻസ് അധികൃതർക്ക് കൈമാറിയ ശേഷമാണ് ഹജ് ക്യാംപിലേക്കു പോകേണ്ടത്. ഹജ് ക്യാംപിൽനിന്ന് പിന്നീട് യാത്രയ്ക്കായി തീർഥാടകരെ ഒന്നിച്ചു കൊണ്ടുപോകും. കൂടുതൽ വിവരങ്ങൾ വൊളന്റിയർമാർ അറിയിക്കും. തീർഥാടകരുടെ യാത്രാ തീയതി സംബന്ധിച്ച വിവരങ്ങൾ ഹജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. വിമാന തീയതി ലഭിക്കാത്തവർക്ക് അടുത്ത ദിവസങ്ങളിൽ ലഭിക്കുമെന്ന് കേന്ദ്ര ഹജ് കമ്മിറ്റി അറിയിച്ചു.