വ്യത്യസ്തമായ യാത്രയയപ്പ് ഒരുക്കി മലപ്പുറം ജില്ലയിലെ സ്പെഷൽ എഡ്യൂക്കേറ്റർമാർ
Mail This Article
മലപ്പുറം∙ പൊതുവിദ്യാലയങ്ങളിൽ ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന സ്പെഷൽ എഡ്യൂക്കേറ്റർമാരിൽ ഒരാൾ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിടപറയുന്നു. മലപ്പുറം ജില്ലയിൽ ഇതാദ്യമായാണ് ഒരാൾ ഈ കൂട്ടത്തിൽ നിന്ന് വിരമിക്കുന്നത്. വേങ്ങര ബിആർസിക്ക് കീഴിൽ ജിഎംഎച്എസ്എസ് കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്കൂളിലെ വിശാല ടീച്ചർക്കാണ് മലപ്പുറം ജില്ലയിലെ വിവിധ പൊതുവിദ്യാലയങ്ങളിൽ പഠിപ്പിക്കുന്ന സഹപ്രവർത്തകർ ചേർന്ന് അവിസ്മരണീയമായ യാത്രയയപ്പ് നൽകിയത്.
കരാറടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്ന ഇത്തരം അധ്യാപകർ യാതൊരുവിധ ആനുകൂല്യങ്ങളുമില്ലാതെയാണ് നീണ്ട വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്നത്. പതിനഞ്ച് വർഷം ജോലിചെയ്‌തു വെറുംകയ്യോടെ മടങ്ങുന്ന ടീച്ചർക്ക് മലപ്പുറം ജില്ലയിലെ എല്ലാ സ്പെഷൽ എഡ്യൂക്കേറ്റർമാരും ചേർന്ന് ഒരു തുക സമാഹരിച്ചു നൽകിക്കൊണ്ട് വലിയ സദസ്സിന് മുമ്പിൽ വർണാഭമായ യാത്രയയപ്പ് ഒരുക്കി.
മലപ്പുറം കമ്മ്യൂണിറ്റി ഹാളിൽവെച്ചു നടന്ന ചടങ്ങ് മലപ്പുറം ഡെപ്യൂട്ടി കലക്ടർ അൻവർ സാദത്ത് ഉദ്‌ഘാടനം ചെയ്തു. പ്രോഗ്രാം ചെയർമാൻ രാജേഷ് എടപ്പാൾ അധ്യക്ഷത വഹിച്ചു. സമഗ്രശിക്ഷ കേരളം മലപ്പുറം ഡിപിസി മനോജ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. പ്രോഗ്രാം ഓഫീസർ സുമ ടീച്ചർ പൊന്നാട അണിയിച്ചു. ഡയറ്റ് സീനിയർ ലെക്ച്ചറർ ഇ.കെ.നിഷ, പ്രോഗ്രാം ഓഫീസർ സുരേഷ് കൊളശ്ശേരി, വേങ്ങര ബിപിസി നൗഷാദ്, വിവിധ സംഘടന പ്രതിനിധികളായ ബീരാൻ കുട്ടി, സുരേഷ്, സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ മുരളീധരൻ, പ്രജിത്ത്, സൈലേഷ്, ബീന, വനജ, കമല, ബബിത, ജയ, അജിഷ, റസിയ തുടങ്ങിയവർ ആശംസകൾ നേർന്നു.
സ്പെഷൽ എഡ്യൂക്കേറ്റർ മുംതാസ് സ്വാഗതമാശംസിച്ച ചടങ്ങിന് ഷീല ടീച്ചർ നന്ദി പറഞ്ഞു.