താനൂർ ∙ ഒഴൂർ പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കി. സിപിഎം ഏരിയ കമ്മിറ്റി അംഗമായിരുന്ന ബാലകൃഷ്ണൻ ചുള്ളിയത്തിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിയായിരുന്ന ചന്ദ്രനെതിരെ തിരൂർ അസി.സെഷൻസ് കോടതി ശിക്ഷ വിധിച്ചിരുന്നു. തുടർന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യനാക്കി ഉത്തരവിറക്കിയത്. 2022 ഡിസംബർ 1ന് തിരൂർ അസി.സെഷൻസ് കോടതി 3 വർഷത്തിലധികം തടവ് ശിക്ഷ വിധിച്ചെങ്കിലും പഞ്ചായത്ത് അംഗത്വത്തിൽ നിന്നും അയോഗ്യത കൽപിക്കാൻ പഞ്ചായത്ത് അധികൃതർ തയ്യാറായിരുന്നില്ല.
തുടർന്ന് സിപിഎം ഒതിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുകയായിരുന്നു. ഈ കാലയളവിൽ അനധികൃതമായി പഞ്ചായത്ത് ഭരണസമിതി യോഗങ്ങളിൽ പങ്കെടുക്കുകയും ഓണറേറിയം കൈപ്പറ്റുകയും താത്കാലിക നിയമനങ്ങൾ സംബന്ധിച്ച സുപ്രധാന തീരുമാനങ്ങളിൽ ഇടപെടുകയും ചെയ്തതായി സിപിഎം നേതൃത്വം കുറ്റപ്പെടുത്തി.
ഓണറേറിയം തിരിച്ചടയ്ക്കുകയും നിയമനങ്ങൾ പുനഃപരിശോധിക്കുകയും ചെയ്യണമെന്ന് സിപിഎം ഒഴൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. പി.പി.ചന്ദ്രനെ കൂടാതെ ഒഴൂരിലെ സോമസുന്ദരൻ, ദിലീപ്, സജീവ് എന്നിവരെയും കോടതി ശിക്ഷിച്ചിരുന്നു. വധശ്രമത്തിനും ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിച്ചതിനും പ്രതികൾക്ക് മൂന്ന് വർഷം വീതം തടവും. 50,000 രൂപ വീതം പിഴയും ആയുധങ്ങളുമായി ലഹള നടത്തിയതിന് ഒരു വർഷം തടവും അന്യായമായി സംഘം ചേർന്നതിന് മൂന്ന് മാസം തടവുമാണ് ശിക്ഷ വിധിച്ചത്.