അതിജീവന വഴിയിൽ ഉറച്ച് ചേളാരി സ്കൂൾ
Mail This Article
തേഞ്ഞിപ്പലം ∙ അതിജീവന വഴിയിൽ ഉറച്ച് ചേളാരി ജിവിഎച്ച്എസ്എസ്. ക്ലാസ് മുറികളുടെ ക്ഷാമത്തിനിടയിലും ഷിഫ്റ്റ് സമ്പ്രദായം ഒഴിവാക്കി അധ്യയന വർഷം കാര്യക്ഷമമാക്കാൻ തീരുമാനം. കഴിഞ്ഞ വർഷം 8, 9 ക്ലാസുകളിൽ ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തിയതിൽ പലർക്കും എതിർപ്പുണ്ടായിരുന്നു. നിർബന്ധിത ഘട്ടത്തിലെന്നത് ഉൾക്കൊണ്ട് ചിലർ അനുകൂല നിലപാടും പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഇത്തവണ ഷിഫ്റ്റ് സമ്പ്രദായം ഒരിക്കലും വേണ്ടെന്ന് പിടിഎ തീരുമാനിക്കുകയായിരുന്നു. തൽക്കാലം 3 വിഎച്ച്‌എസ്‌ഇ ക്ലാസ് മുറികൾ ഹൈസ്കൂൾ ക്ലാസുകൾക്കായി വിനിയോഗിക്കും. ജൂലൈ 5ന് ഒന്നാം സെമസ്റ്റർ വിഎച്ച്‌എസ്‌ഇ ക്ലാസുകൾ തുടങ്ങും വരെ ആ മുറി ഹൈസ്കൂളിന് എടുക്കാം. അപ്പോഴേക്കും ഓഡിറ്റോറിയത്തിൽ 8 ക്ലാസ് മുറികൾ ഒരുക്കും. ജില്ലാ പഞ്ചായത്ത് വിവിധ ജോലികൾക്ക് അനുവദിച്ച 15 ലക്ഷം രൂപയിൽ നിന്ന് അതിനുള്ള പണം വിനിയോഗിക്കാം.
ചേളാരി ഐഒസി എൽപിജി ബോട്‌ലിങ് പ്ലാന്റ് അധികൃതർ ഏതാനും വർഷം മുൻപ് സ്കൂളിന് നിർമിച്ച് നൽകിയ ഓഡിറ്റോറിയമാണ്. 2 പഴയ കെട്ടിടങ്ങളും പൊളിച്ച് നിലമൊരുക്കിയാൽ മണ്ണ് പരിശോധന നടത്തും. തുടർന്ന് എസ്റ്റിമേറ്റ് തയാറാക്കി ടെൻഡർ നൽകിയാൽ 2.85 കോടി രൂപയുടെ ഹയർസെക്കൻഡറി കെട്ടിടം നിർമിക്കാം. സർക്കാർ എസ്റ്റിമേറ്റ് പുതുക്കി തുക അനുവദിക്കുന്ന മുറയ്ക്ക് ഹൈസ്കൂൾ കെട്ടിടവും നിർമിക്കാം. 2000 വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയമാണ്.