വിമാനത്താവള വികസനം പാക്കേജ് നടപ്പിലാക്കണമെന്ന് പഠനസമിതിയുടെ ശുപാർശ
Mail This Article
കരിപ്പൂർ ∙ വിമാനത്താവള വികസനത്തിന് ഏറ്റെടുക്കുന്ന ഭൂമിക്കു തരം നോക്കാതെ സെന്റിന് 5 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും വീട് നഷ്ടപ്പെടുന്നവരുടെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്നും പഠനസമിതി സർക്കാരിനു ശുപാർശ നൽകി. വിമാനത്താവള വികസനത്തിനു ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ സാമൂഹികാഘാത പഠന റിപ്പോർട്ടുമായി ബന്ധപ്പെട്ടാണു വിദഗ്ധ സമിതിയുടെ നിർദേശങ്ങൾ.
സമിതി ചെയർമാൻ ഡോ.എം.ഉസ്മാൻ റിപ്പോർട്ട് കലക്ടർക്ക് സമർപ്പിച്ചു.പള്ളിക്കൽ, നെടിയിരുപ്പ് വില്ലേജുകളിൽ നിന്നായി 14.5 ഏക്കർ ഭൂമി ഏറ്റെടുത്ത് വികസനം നടത്തുന്നതിനെക്കുറിച്ച് തിരുവനന്തപുരത്തെ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് എന്ന ഏജൻസി നടത്തിയ സാമൂഹികാഘാത പഠനത്തിന്റെ അന്തിമ റിപ്പോർട്ട് ആണ് സമിതി പരിശോധിച്ചത്.
കേന്ദ്രം നൽകുന്ന തോതിലുള്ള നഷ്ടപരിഹാരവും 10 ലക്ഷം രൂപ വീതമെങ്കിലും ആശ്വാസ ധനവും നൽകണം. വീട് നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി എയർപോർട്ടിന് വേണ്ടി മുൻപ് ഏറ്റെടുത്തതും ഇപ്പോൾ ഉപയോഗിക്കാതെ കിടക്കുന്നതും കോടങ്ങാട്-ചിറയിൽ ചുങ്കം റോഡിന് സമീപമുള്ളതുമായ നാലര ഏക്കർ ഉപയോഗപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ എയർപോർട്ട് അതോറിറ്റിയുമായി ബന്ധപ്പെട്ട് നടപടികൾ കൈക്കൊള്ളണമെന്നും വീടൊഴിഞ്ഞ് പോകേണ്ടി വരുന്നവർക്ക് പുതിയ വീട് ഉണ്ടാക്കുന്നത് വരെ ന്യായമായ വീട്ടുവാടക പ്രത്യേക പാക്കേജിന്റെ ഭാഗമായി സർക്കാർ നൽകണമെന്നും സമിതിയുടെ ശുപാർശയിലുണ്ട്.