തിരൂർ ∙ വൈദ്യുതിബില്ലിന്റെ പേരിൽ നടന്ന തട്ടിപ്പിൽ യുവാവിന്റെ അക്കൗണ്ടിൽനിന്ന് 19,238 രൂപ നഷ്ടപ്പെട്ടു. തിരുനാവായ കാരത്തൂർ കാളിയാടൻ ഷാഹിൻ റഹ്മാനാണ് പണം നഷ്ടപ്പെട്ടത്. ഷാഹിന്റെ മാതാവ് ഹസീനയുടെ ഫോണിലേക്കു 9608486856 എന്ന നമ്പറിൽനിന്ന് വിളി വരികയായിരുന്നു. കെഎസ്ഇബിയിൽ നിന്നാണെന്നു പറഞ്ഞു വിളിച്ചയാൾ വീട്ടിലെ വൈദ്യുതിബിൽ അടച്ചിട്ടുണ്ടോ എന്നാണ് ആദ്യം അന്വേഷിച്ചത്. അക്ഷയ വഴി അടച്ചിട്ടുണ്ടെന്നു മറുപടി നൽകിയപ്പോൾ ഇതിൽ 10 രൂപയുടെ കുറവുണ്ടെന്നും ഇത് ഉടനെ അടയ്ക്കണമെന്നും പറഞ്ഞു. എങ്ങനെ അടയ്ക്കണമെന്നു ചോദിച്ചപ്പോൾ ഫോണിൽ ഒരു ഒടിപി വരുമെന്നും അതു പറഞ്ഞുകൊടുക്കാനും ആവശ്യപ്പെട്ടു. ഇത് സ്മാർട്ട് ഫോണിലേക്കാണു വരികയെന്നും അത്തരം ഫോണുള്ളയാൾ വീട്ടിലുണ്ടോ എന്നും അന്വേഷിച്ചു.
മകന്റെ കയ്യിലുണ്ടെന്നു പറഞ്ഞതോടെ അതിലേക്ക് ഒടിപി അയച്ചിട്ടുണ്ടെന്നും അത് പറഞ്ഞുതരണമെന്നും ആവശ്യപ്പെട്ടു. ഹസീന മകൻ ഷാഹിനോടു ചോദിച്ച് ഒടിപി പറഞ്ഞുകൊടുക്കുകയായിരുന്നു. മിനിറ്റുകൾക്കകം 2 തവണയായി ഷാഹിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെട്ടു. വിളി വന്ന നമ്പറിലേക്കു തിരികെ പലതവണ വിളിച്ചിട്ടും ഫോൺ എടുത്തില്ല. ഇതോടെയാണ് തട്ടിപ്പാണെന്നു മനസ്സിലായത്. തിരൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഞായറാഴ്ച ഒട്ടേറെപ്പേർക്ക് ഇത്തരത്തിൽ ഫോൺ വിളികളും സന്ദേശങ്ങളും വന്നിട്ടുണ്ട്.