മന്ത്രിക്കു സമയമായില്ലെങ്കിൽ നാട്ടുകാർക്ക് ചികിത്സ വേണ്ടേ
Mail This Article
പൊന്നാനി ∙ മന്ത്രിയുടെ ഡേറ്റ് കിട്ടിയില്ല. മാസങ്ങളായി എല്ലാ പണികളും കഴിഞ്ഞ് കടവനാട് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ അടച്ചിട്ടിരിക്കുന്നു. മന്ത്രി വന്ന് ഉദ്ഘാടനം ചെയ്താൽ മാത്രമേ സെന്റർ തുറക്കൂ. നഗരസഭയുടെ രാഷ്ട്രീയ നേട്ടത്തിനായി കടവനാട്ടുകാർ എല്ലാം സഹിച്ച് കാത്തരിക്കണം. നഗരസഭയ്ക്ക് അനുവദിച്ചു കിട്ടിയ 6 ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളിൽ ആദ്യത്തെ സെന്ററിന്റെ അവസ്ഥയാണിത്. ഉദ്ഘാടനം മന്ത്രിയുടെ അകമ്പടിയോടെയാക്കാൻ നാട്ടുകാർ സഹിക്കണം.
ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി കടവനാട് സെന്റർ ഉദ്ഘാടനം ചെയ്യാമെന്ന് ആദ്യം പദ്ധതിയിട്ടിരുന്നു. ഇതിന്റെ ഭാഗമായി അതിവേഗം നിർമാണം പൂർത്തിയാക്കി. പക്ഷേ, ഉദ്ഘാടനം നടന്നില്ല. പണി കഴിഞ്ഞ കെട്ടിടം പൂട്ടിയിടേണ്ട അവസ്ഥയിലായി. പടുന്നവളപ്പിൽ വേലായുധൻ അദ്ദേഹത്തിന്റെ ഭാര്യ പ്രേമയുടെ ഓർമയ്ക്കായി വിട്ടുനൽകിയ 5 സെന്റ് ഭൂമിയിലാണ് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ നിർമിച്ചിരിക്കുന്നത്.
ബിയ്യം, പൊന്നാനി ആരോഗ്യ കേന്ദ്രങ്ങളുടെ കീഴിലായി 3 വീതം ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകൾ തുടങ്ങാനാണ് ലക്ഷ്യമിട്ടിരുന്നത്.കടവനാട് കെട്ടിടത്തിനു പുറമേ നാലിടങ്ങളിൽ വാടകക്കെട്ടിടങ്ങൾ കണ്ടെത്തി പ്രവർത്തനം തുടങ്ങാനുള്ള നീക്കങ്ങളും ഇതോടൊപ്പം നടക്കുന്നുണ്ട്.ലാബ് സൗകര്യം, ഒപി, മരുന്നു വിതരണ കേന്ദ്രം, ടെലി മെഡിസിൻ തുടങ്ങി ആരോഗ്യ വകുപ്പിന്റെ സേവനം ജനങ്ങളിലേക്ക് എത്തിക്കുന്ന പദ്ധതിയാണിത്.പ്രദേശവാസികൾക്ക് ഏറെ ആശ്വാസമാകുന്ന പദ്ധതിയാണ് ഉദ്ഘാടനം ചെയ്യാതെ അടച്ചിട്ടിരിക്കുന്നത്.