ADVERTISEMENT

കൊണ്ടോട്ടി ∙ ‘നിങ്ങളോടൊപ്പം ഞങ്ങളെല്ലാമുണ്ട്. കമ്പനി ഇനി തുറക്കാൻ അനുവദിക്കുന്ന പ്രശ്നമില്ല. തുറന്നാൽ, അതിനു മുന്നിൽ ഞാനും വന്നിരിക്കും. ഇതിൽ രാഷ്ട്രീയമില്ല, നാട്ടുകാരുടെ ആവശ്യമാണ്...’ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ കൊട്ടപ്പുറം പാണ്ടിയാട്ടുപുറത്ത് റസാഖ് പയമ്പ്രോട്ടിന്റെ വീട്ടിലെത്തി സഹോദരൻ ജമാലിനോടും ഫോണിലൂടെ റസാഖിന്റെ ഭാര്യ ഷീജയോടും പറഞ്ഞു.

സാംസ്കാരിക പ്രവർത്തകൻ റസാഖ് പയമ്പ്രോട്ടിനെ മേയ് 26ന് ആണ് പുളിക്കൽ പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. റസാഖ് പരാതി ഉന്നയിച്ച സ്ഥാപനത്തിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ആരംഭിച്ച സമരത്തിന്റെ ഭാഗമായാണ് രമേശ് ചെന്നിത്തല കൊട്ടപ്പുറത്തെത്തിയത്. ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ്, യുഡിഎഫ് ചെയർമാൻ പി.ടി.അജയ്മോഹൻ തുടങ്ങിയവർ രമേശ് ചെന്നിത്തലയുടെ കൂടെയുണ്ടായിരുന്നു.

റസാഖിന്റെ വീട്ടിലെത്തി സഹോദരങ്ങളുമായി സംസാരിച്ച അദ്ദേഹം റസാഖിന്റെ ഭാര്യയെ ഫോണിൽ വിളിച്ചു. അയൽവാസികളോടും നാട്ടുകാരോടും യുഡിഎഫ് പ്രവർത്തകരോടും സംസാരിച്ച ശേഷം പ്ലാസ്റ്റിക് സംസ്കരണ കമ്പനിക്കു മുൻപിൽ യുഡിഎഫ് പ്രവർത്തകർ ഒരുക്കിയ പ്രതിഷേധ പരിപാടിയിലും പങ്കെടുത്തു. 

പരാതികളുയർന്ന കമ്പനിക്കെതിരെ നടപടിയെടുക്കാൻ പഞ്ചായത്തിന് അധികാരമില്ലെന്ന് ആരോടാണിവർ പറയുന്നതെന്ന് ചെന്നിത്തല ചോദിച്ചു. താൽക്കാലികമായിട്ടെങ്കിലും സ്റ്റോപ് മെമ്മോ നൽകാൻ പഞ്ചായത്തിനു കഴിയും. അല്ലെങ്കിൽ കലക്ടറെ സമീപിക്കാമായിരുന്നു. കമ്പനി ഒരു കാരണവശാലും തുറക്കാൻ അനുവദിക്കില്ല.

തുറന്നാൽ, പൊതുപ്രവർത്തകൻ എന്ന നിലയിൽ ഞാനിവിടെ വന്നിരിക്കും. പലർക്കും അലർജിയും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ട്. അതെല്ലാം ഗുരുതരമായ വിഷയമാണ്. കമ്പനി തുറന്നുപ്രവർത്തിക്കാൻ പാടില്ലാത്തതാണ്. പൂർണമായി അടച്ചുപൂട്ടി ഇവിടത്തെ ജനങ്ങൾക്ക് ശുദ്ധവായു ശ്വസിക്കാൻ അവസരമൊരുക്കണം. അല്ലെങ്കിൽ അതിന്റെ മുന്നിൽ യുഡിഎഫും ഞാനും ഉണ്ടാകും. രമേശ് ചെന്നിത്തല പറഞ്ഞു.

എംഎസ്എഫ് ദേശീയ പ്രസിഡന്റ് പി.വി.അഹമ്മദ് സാജു, മഹിളാ കോൺഗ്രസ് ദേശീയ സെക്രട്ടറി ഫാത്തിമ റോസ്ന, ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ സറീന ഹസീബ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മുജീബ് റഹ്മാൻ, മണ്ഡലം പ്രസിഡന്റ് കെ.വി.സൈനുദ്ദീൻ, മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് ഷരീഫ് പാലാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com