മാലിന്യ സംഭരണ കേന്ദ്രത്തിനെതിരെ ഉപരോധം; 29 പേർ അറസ്റ്റിൽ
Mail This Article
തേഞ്ഞിപ്പലം ∙ പഞ്ചായത്ത് ഉടമസ്ഥതയിൽ ദേവതിയാലിലുള്ള വനിതാ വ്യവസായ കേന്ദ്രം കെട്ടിടത്തിലേക്ക് പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യവുമായി എത്തിയ വാഹനങ്ങൾ തടഞ്ഞ കേസിൽ 29 പേർ അറസ്റ്റിൽ. വാഹനങ്ങൾ തടയുകയും പിന്തിരിയാനുള്ള പൊലീസ് നിർദേശം അവഗണിക്കുകയും ചെയ്തതോടെ അറസ്റ്റ് അനിവാര്യമെന്ന് പൊലീസ് അറിയിക്കുകയായിരുന്നു. 3 വനിതകൾ അടക്കം സമരക്കാർ പിന്മാറാൻ തയാറില്ലെന്ന് കണ്ട് ഉച്ചയ്ക്ക് അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ എത്തിച്ച് ഏതാണ്ട് 4 മണിക്കൂർ നേരം കരുതൽ തടങ്കലിൽ വയ്ക്കുകയായിരുന്നു.
പഞ്ചായത്ത് അംഗം പി.വി.ജാഫർ സിദ്ദിഖ്, സമരസമിതി ചെയർമാൻ കെ.മുഹമ്മദ് ബാബു, ജോ. കൺവീനർ പി.ഡി.ജോസഫ്, കൺവീനർ എൻ.വേണുഗോപാൽ, കെ.ഷംസുദ്ദീൻ, പി.എം.അബ്ദുല്ലക്കുട്ടി ഹാജി, പി.എം.കുഞ്ഞിമുഹമ്മദ്, കെ.ശശി രാജ്, പി.എം.റിയാസ്, ഹനീഫ, സുബ്രഹ്മണ്യൻ തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്. വൈകിട്ട് ജാമ്യത്തിൽ വിട്ടു.
ജനവാസ കേന്ദ്രത്തിലെ വ്യവസായ കേന്ദ്രത്തിൽനിന്ന് അജൈവ മാലിന്യ സംഭരണ– വേർതിരിക്കൽ കേന്ദ്രം നീക്കണമെന്ന് ആവശ്യപ്പെട്ട് കാരി മഠത്തിൽ സമരസമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തിയെങ്കിലും നടപടിയെടുക്കാത്ത സാഹചര്യത്തിൽ ഇന്നലെ വ്യവസായ കേന്ദ്രത്തിന് മുന്നിലും റോഡിലും പ്രതിഷേധക്കാർ തമ്പടിക്കുകയായിരുന്നു.ജനവാസ കേന്ദ്രത്തിലെ അജൈവ മാലിന്യ സംഭരണ കേന്ദ്രം പൂട്ടും വരെ പ്രതിഷേധം തുടരുമെന്നാണ് സമരസമിതിയുടെ നിലപാട്.