ADVERTISEMENT

മലപ്പുറം ∙ സർക്കാർ തീരുമാനം മലപ്പുറത്തിനു ഗുണകരമാകുമോ? ഇല്ല, 14 ഹയർ സെക്കൻഡറി ബാച്ചുകൾ മലപ്പുറത്തേക്കു വന്നാലും പതിനായിരത്തോളം വിദ്യാർഥികൾ പ്ലസ് വൺ സീറ്റുകൾക്കു പുറത്തുനിൽക്കും. പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിന്റെ ആദ്യഘട്ടമായി, മതിയായ വിദ്യാർഥികൾ ഇല്ലാത്ത 14 ഹയർ സെക്കൻഡറി ബാച്ചുകൾ സീറ്റ് ക്ഷാമമുള്ള ജില്ലകളിലേക്കു മാറ്റാനാണു സർക്കാർ തീരുമാനം. 30% മാർജിനൽ വർധനയോടെ ഈ 14 ബാച്ചുകളും മലപ്പുറത്തേക്കു തന്നെ കൊണ്ടുവരുമെന്നു പ്രതീക്ഷിച്ചാൽപോലും പതിനായിരത്തോളം വിദ്യാർഥികൾക്കു സീറ്റ് കിട്ടില്ലെന്നു വ്യക്തം.

പണം കൊടുത്തു പഠിക്കേണ്ട അൺഎയ്ഡഡ് സ്കൂളുകളെ ഒഴിവാക്കിയാൽ സീറ്റ് ക്ഷാമം ഇരുപത്തൊന്നായിരത്തിലധികം വരും. മാർജിനൽ വർധന, ബാച്ച് മാറ്റം, താൽക്കാലിക ബാച്ച് എന്നിങ്ങനെ പതിവു രീതികൾ തന്നെ തുടരുന്നതിനാൽ മലപ്പുറത്തെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിന് അടുത്തൊന്നും മാറ്റമുണ്ടാകാനിടയില്ലെന്നു മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല. 14 ബാച്ചുകൾ സീറ്റ് ക്ഷാമമുള്ള ജില്ലകളിലേക്കു മാറ്റുമെന്ന സർക്കാർ പ്രഖ്യാപനം മലപ്പുറത്തെ കൊതിപ്പിക്കുന്നില്ലെന്നു ചുരുക്കം. ഏതു ജില്ലകളിലെ ഏതു സ്കൂളിലേക്കാണ് ഈ ബാച്ചുകൾ എന്ന ഉത്തരവു വരാനിരിക്കുന്നതേയുള്ളൂ എന്നതു വേറൊരു വസ്തുത.

കണക്കിലെ കളികൾ

അൺ എയ്ഡഡ് സ്കൂളുകളെക്കൂടി ഉൾപ്പെടുത്തി ആകെ 66,846 പ്ലസ് വൺ സീറ്റുകളാണ് ജില്ലയിൽ. ഇത്തവണ ജില്ലയിൽ എസ്എസ്എൽസി പാസായവരുടെ എണ്ണം 77,827. സീറ്റുകളുടെ കുറവ്–10,981. ഈ കണക്കാണ് അധികൃതർ പൊതുവേ അവതരിപ്പിക്കാറുള്ളത്. എന്നാൽ ഇതിൽ പണം കൊടുത്തു പഠിക്കേണ്ട അൺ എയ്ഡഡ് സ്കൂളുകളിലെ 10,150 സീറ്റുകൾ ഒഴിവാക്കിയാൽ ജില്ലയിലെ പ്ലസ് വൺ സീറ്റ് ക്ഷാമം 21,131 എന്ന വലിയ സംഖ്യയിലേക്ക് ഉയരും.

അൺ എയ്ഡഡ് സ്കൂളുകളിൽ വിദ്യാർഥികൾ പഠിക്കുന്നില്ലേയെന്നു ചോദിച്ചാൽ, പഠിക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞ അധ്യയന വർഷം അൺ എയ്ഡഡ് സ്കൂളുകളിലെ മൂവായിരത്തോളം ഹയർ സെക്കൻഡറി സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയായിരുന്നു. പണം കൊടുത്തു പഠിക്കാൻ സാഹചര്യമില്ലാത്തവരുമുണ്ടെന്ന കാര്യമാണ് ഇതു സൂചിപ്പിക്കുന്നത്.

തിക്കിത്തിരക്കി പഠനം

30% മാർജിനൽ വർധന, 31 താൽക്കാലിക ബാച്ചുകൾ എന്നിവയെല്ലാം കൂട്ടിയാണ് ജില്ലയിൽ 66,846 പ്ലസ് വൺ സീറ്റുകളായത്. ഒരു ബാച്ചിൽ പരമാവധി 50 പേർക്കാണ് ശരിക്കും പ്രവേശനം നൽകേണ്ടത്. ഇതിൽ 30% മാർജിനൽ വർധന വരുത്തിയപ്പോൾ 65 പേർ എന്നായി. തിക്കിത്തിരക്കിയുള്ള പഠനം വിദ്യാർഥികൾക്കും അധ്യാപകർക്കുമുണ്ടാക്കുന്ന പ്രയാസം പരിഗണിക്കപ്പെട്ടേയില്ല. സർക്കാർ സ്കൂളുകളിൽ 30% വർധന നടപ്പാക്കി.

എയ്ഡഡ് മേഖലയിൽ 20% വർധന നിർബന്ധമായും 10% വർധന സ്കൂളുകൾക്ക് താൽപര്യമുണ്ടെങ്കിലും ചെയ്യാം എന്നായിരുന്നു നിർദേശം. കുട്ടികളുടെ പഠനസാഹചര്യവും ക്ലാസ് മുറികളുടെ ഭൗതിക സാഹചര്യവും പരിഗണിച്ച 38ൽ അധികം എയ്ഡഡ് സ്കൂളുകൾ കഴിഞ്ഞ അധ്യയന വർഷം ജില്ലയിൽ 20% വർധന മാത്രമേ നടപ്പാക്കിയുള്ളൂ. 10% വേണ്ടെന്നുവച്ചു. ഒരു ബാച്ചിൽ 50 കുട്ടികളെന്നെ അനുപാതം പാലിക്കുകയാണെങ്കിൽ ഏകദേശം 540 ബാച്ചുകൾ പുതുതായി ജില്ലയിൽ വേണം. 

മറ്റു പഠനവഴികൾ

എസ്എസ്എൽസി വിജയിച്ചവർക്ക് വിഎച്ച്എസ്ഇ (ജില്ലയിൽ 2850 സീറ്റ്), ടെക്നിക്കൽ ഹയർ സെക്കൻഡറി (330 സീറ്റ്), ഐഎച്ച്ആർഡി (550 സീറ്റ്), പോളിടെക്നിക് (2400 സീറ്റ്), ഐടിഐ (2500 സീറ്റ്) എന്നിവയാണ് ഹയർ സെക്കൻഡറി കൂടാതെയുള്ള മറ്റു പഠനവഴികൾ. ഇതുകൂടി പരിഗണിച്ചാലും ജില്ലയിലെ എസ്എസ്എൽസി വിജയിച്ചവർക്കെല്ലാം ഉപരിപഠനം സാധ്യമാകില്ല.

പത്താം ക്ലാസ് പാസായ സിബിഎസ്ഇ, ഐസിഎസ്ഇ കുട്ടികൾ കൂടി വന്നാൽ സീറ്റ് ക്ഷാമം പിന്നെയും കൂടും. കഴിഞ്ഞ വർഷം ഓപ്പൺ സ്കൂൾ വഴി പ്ലസ് വണ്ണിനു ചേർന്നത് പതിനാറായിരത്തിലധികം പേരാണെന്നത് ജില്ലയിലെ സീറ്റ് ക്ഷാമത്തിന്റെ കാഠിന്യം വ്യക്തമാക്കുന്നു. 

ഇതുവരെ അപേക്ഷകർ 75,062 

ജില്ലയിൽ എസ്എസ്എൽസി വിജയിച്ച 77,827 പേരിൽ 75,062 വിദ്യാർഥികളും ഇതിനകം പ്ലസ് വണ്ണിലേക്ക് അപേക്ഷ സമർപ്പിച്ചു കഴിഞ്ഞു.  നാളെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. 

സ്പോർട്സ് ക്വോട്ട പ്രവേശനം

പ്ലസ് വൺ സ്പോർട്സ് ക്വോട്ടയിൽ അപേക്ഷിക്കുന്നവർക്കു ജില്ലാ സ്പോർട്സ് കൗൺസിൽ സ്പോർട്സ് മികവ് റജിസ്ട്രേഷനും വെരിഫിക്കേഷനും ആരംഭിച്ചു. 14 വരെ മികവ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം. മികവ് സർട്ടിഫിക്കറ്റ് ലഭിച്ചവർക്കു സ്പോർട്സ് ക്വോട്ടയിൽ ഏകജാലക അപേക്ഷ സമർപ്പണത്തിനും ഇന്നലെ തുടക്കമായി. സ്പോർട്സ് ക്വോട്ടയിൽ 15 വരെയാണ് അപേക്ഷിക്കാൻ സമയം. 19ന് ഒന്നാം അലോട്മെന്റ് പട്ടിക പ്രസിദ്ധീകരിക്കും.

ഡോ. പി.എം.അനിൽ റിപ്പോർട്ട് സമർപ്പിച്ചു

ജില്ലയിലെ ഉപരിപഠന സൗകര്യങ്ങളെക്കുറിച്ച് കൃത്യമായ കണക്കും പ്രതിസന്ധികൾ പരിഹരിക്കാനുള്ള മാർഗങ്ങളും അടങ്ങുന്ന റിപ്പോർട്ട് ഹയർ സെക്കൻഡറി വിഭാഗം റീജനൽ ഡപ്യൂട്ടി ഡയറക്ടർ ഡോ. പി.എം. അനിൽ മന്ത്രി വി.അബ്ദുറഹിമാനു സമർപ്പിച്ചു. ഇക്കഴിഞ്ഞ ജില്ലാ വികസന സമിതി യോഗത്തിലാണ് റിപ്പോർട്ട് സമർപ്പിക്കണമെന്ന നിർദേശം മന്ത്രി ഹയർ സെക്കൻഡറി വിഭാഗത്തിനു നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com