താനൂർ ∙ പെരുന്തോട് വിസിബി നവീകരിക്കാൻ നഗരസഭ 36.50 ലക്ഷം രൂപ മൈനർ ഇറിഗേഷൻ വകുപ്പിന് കൈമാറി. മോര്യ കാപ്പ്, താമരക്കുറ്റി, കൊടിഞ്ഞി, തിരുത്തി പാടശേഖരങ്ങളിലെ കർഷകരുടെ കാലങ്ങളായുള്ള ആവശ്യമാണ് നഗരസഭ പരിഹരിക്കുന്നത്. ഉപ്പു വെള്ളം കയറുന്നത് ഉൾപ്പെടെ വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാൻ പെരുന്തോട് വിസിബി നവീകരണം പര്യാപ്തമാകും. നേരത്തെ 25 ലക്ഷം രൂപയാണ് വകയിരുത്തിയതെങ്കിലും പദ്ധതിയുടെ എസ്റ്റിമേറ്റ് പുതുക്കി തുക വർധിപ്പിക്കുയാണ് ചെയ്തത്.
നഗരസഭയുടെ അഭ്യർഥനയെ തുടർന്ന് മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പദ്ധതി പ്രദേശം സന്ദർശിച്ചാണ് കർഷകരുടെ കൂടി അഭിപ്രായങ്ങൾക്ക് ശേഷം നവീകരണ എസ്റ്റിമേറ്റ് തയാറാക്കിയത്. ഇതിനകം പദ്ധതിക്ക് ഭരണാനുമതിയും ലഭിച്ചു. ഇറിഗേഷൻ വകുപ്പിന്റെ സാങ്കേതികാനുമതി കിട്ടിയാൽ ടെൻഡർ നടപടികൾ പൂർത്തിയാക്കി ജോലികൾ ആരംഭിക്കും.
പുനരുദ്ധാരണ പണിയിൽ നിലവിലെ വിസിബി പുതുക്കി ബലപ്പെടുത്തും. പിയറുകൾ കോൺക്രീറ്റ് ഉപയോഗിച്ച് പൊതിയും. മുകളിലെ പ്രതലം കോട്ടിങ് ചെയ്തു ബലപ്പെടുത്തും. ഇരു സൈഡിലെയും കട്ട് ഓഫ് വാൾ 90 സെന്റിമീറ്റർ ആഴത്തിൽ പുതുതായി നിർമിക്കും. കേടുവന്ന പാർശ്വ ഭിത്തികൾ പൊളിച്ചു മാറ്റി 10 മീറ്റർ നീളത്തിൽ പുതുതായി പണിയും. ആധുനിക രീതിയിലുള്ള ഷട്ടറുകളും സ്ഥാപിക്കും വിസിബി നവീകരണത്തിന് നഗരസഭ നേരത്തെ കർഷകരുടെ യോഗം വിളിച്ചിരുന്നു.
ഇവർക്ക് നഗരസഭ ചെയർമാൻ പി.പി.ഷംസുദ്ദീൻ നൽകിയ ഉറപ്പാണ് പാലിക്കപ്പെടുന്നത്. പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്താണ് തുക ഒറ്റഘട്ടമായി അനുവദിച്ചതെന്ന് ചെയർമാൻ പി.പി.ഷംസുദ്ദീൻ പറഞ്ഞു.