വെളിയങ്കോട് ∙ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കടൽക്ഷോഭത്തിൽ പാലപ്പെട്ടിയിൽ 12 വീടുകളിൽ വെള്ളംകയറി. ഇന്നലെ ഉച്ചയ്ക്കു ശേഷം ഉണ്ടായ കടൽക്ഷോഭത്തിലാണ് പാലപ്പെട്ടി ബീച്ചിലും അജ്മേർ നഗറിലും കടൽ കരയിലേക്ക് കയറിയത്. കടൽഭിത്തിക്ക് മുകളിലൂടെ തിരമാലകൾ കയറിയാണ് വീടുകളിലേക്ക് വെള്ളം കയറിയത്. കടൽക്ഷോഭം ഉണ്ടാകാൻ സാധ്യത കണക്കിലെടുത്ത് തീരദേശത്തെ 30 കുടുംബങ്ങളോട് സുരക്ഷിത സ്ഥലത്തേക്ക് താമസം മാറാൻ റവന്യു അധികൃതർ നിർദേശം നൽകി.

പാലപ്പെട്ടി ഗവ.ഹയർസെക്കൻഡറി സ്കൂളിന് സമീപത്തെ ഷെൽറ്ററിലേക്കോ ബന്ധുവീട്ടിലേക്കോ താൽക്കാലികമായി താമസം മാറാനാണ് നിർദേശം നൽകിയത്. അജ്മേർ നഗറിലെ ഒരു കുടുംബം വൈകുന്നേരത്തോടെ ഷെൽറ്ററിലേക്ക് താമസം മാറി. വെളിയങ്കോട് പത്തുമുറിയിലും കടൽ കരയിലേക്ക് കയറി. കടൽക്ഷോഭത്തിൽ തീരം കര കവർന്നു കൊണ്ടിരിക്കുകയാണ്.
പൊന്നാനി ഡപ്യൂട്ടി തഹസിൽദാർ സി.കെ.സുകേഷ്, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ.സിന്ധു, പഞ്ചായത്ത് പ്രസിഡന്റ് ബിനീഷാ മുസ്തഫ, വില്ലേജ് ഓഫിസർ കെ.എം.ജയശ്രീ എന്നിവർ വെള്ളക്കെട്ട് ഉണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചു.