2.20 കോടി രൂപയ്ക്ക് 2 ഏക്കർ ഭൂമി വാങ്ങി, സ്റ്റേഡിയത്തിന് കാർത്യായനി അമ്മ ദാനം നൽകിയ ഭൂമി കാടുകയറി

Mail This Article
അകമ്പാടം ∙ സ്റ്റേഡിയം നിർമാണത്തിന് പഞ്ചായത്തിന് സംഭാവന നൽകിയ ഭൂമി കാടുമൂടിയ നിലയിൽ. യുവാക്കളും കുട്ടികളും കളിക്കളം ഇല്ലാതെ വലയുമ്പോഴാണ് ദാനം കിട്ടിയ 2 ഏക്കർ ഭൂമി ഉപയോഗപ്പെടുത്താൻ അധികൃതർ വൈകുന്നത്. അകമ്പാടം കൊന്നോല കാർത്യായനി അമ്മ 2.20 കോടി രൂപയ്ക്ക് വാങ്ങി ചാലിയാർ പഞ്ചായത്തിന് നൽകിയതാണ് ഭൂമി. ഭർത്താവ് കുന്നത്ത് അപ്പുണ്ണി നായരുടെ പേരിൽ സ്റ്റേഡിയം നിർമിക്കണം എന്ന വ്യവസ്ഥയേ വച്ചുള്ളൂ. മേയ് 27ന് പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ റജിസ്ട്രേഷൻ നടത്തി. ഓഗസ്റ്റ് 16ന് പഞ്ചായത്ത് ഓഫിസിലെ ചടങ്ങിൽ പി.കെ. ബഷീർ എംഎൽഎ കാർത്യായനി അമ്മയിൽനിന്ന് ആധാരം ഏറ്റുവാങ്ങി. കാട് വെട്ടി നിരപ്പാക്കിയാൽ സ്ഥലത്ത് കളി തുടങ്ങാം. അതിന് ക്ലബ്ബുകളുടെ ഭാരവാഹികൾ പഞ്ചായത്ത് അധികൃതരെ സമീപിച്ചു. ആസ്തി റജിസ്റ്ററിൽ ഉൾപ്പെടാത്തതിനാൽ പണം ചെലവഴിക്കാൻ അവർ സാങ്കേതിക തടസ്സം പറഞ്ഞു.
ആസ്തിയിൽ ഉൾപ്പെടുത്താൻ ഭരണസമിതി തീരുമാനിച്ചു. അതിന് മുൻപ് സ്ഥലം അളന്ന് തിട്ടപ്പെടുത്തണമെന്ന് സെക്രട്ടറി നിലപാടെടുത്തു. റജിസ്ട്രേഷന് വേണ്ടി ഭൂമി അളന്നത് സ്വകാര്യ സർവേയറാണ്. സർക്കാർ സർവേയർ അളക്കണമെന്ന് സെക്രട്ടറി അറിയിച്ചു. തുടർന്ന് ഭരണ നേതൃത്വം വില്ലേജ് ഓഫിസറെ കണ്ടു. താലൂക്ക് സർവേയർക്ക് അപേക്ഷ നൽകി. അപേക്ഷകൾ കെട്ടി കിടക്കുന്നതിനാൽ മുൻഗണനാ ക്രമം തെറ്റിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
വികസന സ്ഥിര സമിതി അധ്യക്ഷൻ തോണിയിൽ സുരേഷ്, അംഗം പി.ടി.ഉസ്മാൻ, അസി. സെക്രട്ടറി അനീഷ് എന്നിവർ ഇന്നലെ കലക്ടറേറ്റിലെത്തി അപേക്ഷ നൽകി. ദാനം ലഭിച്ച ഭൂമി ഏറ്റെടുക്കാൻ ഇത്രയും താമസമെങ്കിൽ സ്റ്റേഡിയം ഉയരാൻ എത്ര കാലം കാത്തിരിക്കണമെന്ന ആശങ്കയാണ് കായിക പ്രേമികൾ.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local