കോഴിക്കോട്ടും മഞ്ചേരിയിലും രണ്ടാം ദിവസവും ഇ.ഡി പരിശോധന

Mail This Article
മഞ്ചേരി ∙ കോഴിക്കോട്ടും മലപ്പുറത്തും രണ്ടാം ദിവസവും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന. മലപ്പുറത്ത് കാരാപ്പറമ്പ് ഗ്രീൻവാലി ഫൗണ്ടേഷൻ ഓഫിസിലാണ് ഇന്നലെ വൈകിട്ട് 5.10 മുതൽ പരിശോധന നടത്തിയത്. ജൂലൈയിൽ സ്ഥാപനം എൻഐഎ പരിശോധന നടത്തി ഏറ്റെടുക്കൽ നോട്ടിസ് പതിച്ചിരുന്നു. കോഴിക്കോട് കൊയിലാണ്ടി മൂടാടി ഹിൽ ബസാറിലെ മലബാർ കോളജിലും ഇ.ഡി സംഘം എത്തി. ഇന്നലെ വൈകിട്ടായിരുന്നു പരിശോധന. ക്രിക്കറ്റ് സിലക്‌ഷനുമായി ബന്ധപ്പെട്ട് എത്തിയ വിദ്യാർഥികളും അധ്യാപകനുമായിരുന്നു കോളജിൽ ഉണ്ടായിരുന്നത്. ഇവരെ 6 മണിയോടെ പുറത്ത് പോകാൻ അനുവദിച്ചു.
മലപ്പുറത്ത് കൊച്ചിയിൽനിന്നുള്ള സംഘമാണ് പരിശോധനയ്ക്ക് എത്തിയതെന്നാണ് വിവരം. സിആർപിഎഫ്, മഞ്ചേരി പൊലീസ് എന്നിവയുടെ സുരക്ഷാ വലയത്തിലായിരുന്നു പരിശോധന. ഓഫിസിലെ രേഖകൾ, പ്രസിദ്ധീകരണങ്ങൾ എന്നിവ പരിശോധിച്ചതായാണ് വിവരം. കഴിഞ്ഞ ദിവസം പരിശോധന നടത്തിയ സംഘം ജില്ലയിലെ വിവിധയിടങ്ങളിൽ ക്യാംപ് ചെയ്യുന്നതായാണ് വിവരം. ഉച്ചയോടെയൊണ് പരിശോധനയ്ക്ക് വരുന്നുണ്ടെന്ന് പൊലീസിനു വിവരം ലഭിക്കുന്നത്.
ഡിഗ്രി ഉൾപ്പെടെ വിവിധ കോഴ്സുകൾക്ക് ഗ്രീൻവാലി ഫൗണ്ടേഷനു കീഴിലുള്ള സ്ഥാപനത്തിൽ പരിശീലനം നൽകുന്നു. പോപ്പുലർ ഫ്രണ്ടിന്റെ നിരോധനവുമായി ബന്ധപ്പെട്ടാണ് നേരത്തേ എൻഐഎ സ്ഥാപനത്തിൽ പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം ജില്ലയിൽ 7 സ്ഥലങ്ങളിൽ ഇ.ഡി പരിശോധന നടത്തിയിരുന്നു. പിഎഫ്ഐയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുകളിലാണ് പരിശോധന. ഗ്രീൻവാലി ഫൗണ്ടേഷൻ ട്രസ്റ്റ് അംഗങ്ങളായിരുന്ന 2 പേരുടെ വീടുകൾ പരിശോധിച്ചവയിൽ ഉൾപ്പെടും. ഇവിടെനിന്ന് രേഖകളും ഫോണുകളും പിടികൂടിയിരുന്നു.