ജില്ലയിൽ പ്ലാസ്റ്റിക് വേട്ട; പിഴയിട്ടത് 14.68 ലക്ഷം
Mail This Article
മലപ്പുറം ∙ ജില്ലയിൽ 600 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി. പിഴയായി ഈടാക്കിയത് 14.68 ലക്ഷം രൂപ. മാലിന്യമുക്ത നവകേരളം ക്യാംപെയ്നിന്റെ ഭാഗമായി ജില്ലയിലെ 275 വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് 600 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടിയത്. ജില്ലയിലെ 12 നഗരസഭകളിൽ ജില്ലാതല ഉദ്യോഗസ്ഥരും ഇന്റേണൽ വിജിലൻസ് ഓഫിസർമാരും നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പരിശോധന നടത്തിയത്.
നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ സൂക്ഷിച്ചതിനു പുറമേ ഓടകളിലേക്ക് മലിനജലം ഒഴുക്കിവിടുക, പ്ലാസ്റ്റിക് മാലിന്യം കത്തിക്കുക, മലിനജല ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാതെയും പ്രവർത്തിപ്പിക്കാതെയും സ്ഥാപനങ്ങൾ നടത്തുക, മലിനമായ സാഹചര്യത്തിൽ ഭക്ഷണപദാർഥങ്ങൾ സൂക്ഷിക്കുക, ഉപയോഗിക്കുക തുടങ്ങിയ നിയമലംഘനങ്ങളാണു കണ്ടെത്തിയത്.
പൊന്നാനി നഗരസഭയിലെ വ്യാപാര സ്ഥാപനങ്ങളിൽനിന്നു മാത്രം 2.20 ലക്ഷം രൂപ പിഴ ഈടാക്കി. പെരിന്തൽമണ്ണ നഗരസഭയിൽനിന്ന് 1.90 ലക്ഷം, തിരൂർ 1.85 ലക്ഷം, തിരൂരങ്ങാടി 1.30 ലക്ഷം, മഞ്ചേരി 1.27 ലക്ഷം, മലപ്പുറം 1.4 ലക്ഷം, വളാഞ്ചേരി ഒരു ലക്ഷം, കോട്ടയ്ക്കൽ 95,000, താനൂർ 89,000, കൊണ്ടോട്ടി 85,000, പരപ്പനങ്ങാടി 77,500, നിലമ്പൂർ 65,000 രൂപ എന്നിങ്ങനെ പിഴ ഈടാക്കി. പിഴ ചുമത്തിയതിനു ശേഷവും നിയമലംഘനം തുടർന്നാൽ പിഴത്തുക ഇരട്ടിയാക്കുകയും ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് ജില്ലാ ജോയിന്റ് ഡയറക്ടർ പ്രീതി മേനോൻ അറിയിച്ചു.