അന്ന് മരണസംഖ്യ കുറച്ച അരയാലും ജഗതി അപകടത്തിൽപെട്ട ഡിവൈഡർ മുനമ്പും ഇന്നില്ല

Mail This Article
തേഞ്ഞിപ്പലം ∙ പാണമ്പ്രയിൽ 24 പേർ മരിച്ച ദുരന്തത്തിന്റെ നടുക്കുന്ന ഓർമയ്ക്ക് 34 വയസ്സ്. പഴയ വളവും മരണക്കുരുക്കായ കൊക്കയും എൻഎച്ചിൽനിന്ന് ഒഴിവായി നിൽക്കുന്നതാണു പുതിയ ചിത്രം. വിവാഹപ്പാർട്ടി സഞ്ചരിച്ച ബസ് വളവിൽനിന്ന് കൊക്കയിലേക്ക് മറിഞ്ഞു രണ്ടായി പിളർന്ന ദുരന്തമുണ്ടായത് 1990 ഏപ്രിൽ 4ന് ഉച്ചയ്ക്കായിരുന്നു. രാമനാട്ടുകരയ്ക്കടുത്ത പാറമ്മലിൽനിന്ന് തേഞ്ഞിപ്പലം ചെനയ്ക്കലങ്ങാടിലേക്കുള്ള വിവാഹ പാർട്ടി സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപെട്ടത്. ദുരന്തത്തിനു ശേഷം റോഡ് വീതി കൂട്ടി ഡിവൈഡർ സ്ഥാപിച്ച് ഗതാഗതം വൺവേ അടിസ്ഥാനത്തിൽ ആക്കിയെങ്കിലും പിന്നെയും പാണമ്പ്ര വളവിൽ അപകടമരണങ്ങൾ ഉണ്ടായി.
52 വർഷത്തെ ചരിത്രമെടുത്താൽ വിവിധ അപകടങ്ങളിലായി ഇവിടെ 52 പേർ മരിച്ചു. 1975 ഏപ്രിൽ 25ന് ആയിരുന്നു ആദ്യത്തെ വലിയ അപകടം. അന്ന് ലൈൻ ബസ് കൊക്കയിലേക്ക് വീണ് 10 പേർ മരിച്ചു. അന്ന് മരണസംഖ്യ കുറച്ചത് വലിയൊരു അരയാൽ ആയിരുന്നു. പിന്നീട് റോഡ് വികസനത്തിന്റെ പേരിൽ ഈ അരയാൽ മുറിച്ചു. വളവും തിരിവും കയറ്റിറക്കവും ശേഷിച്ചതിനാൽ പിന്നെയും അപകടങ്ങൾ ആവർത്തിച്ചു. ഇപ്പോൾ സ്ഥിതി മാറി. വളവും കയറ്റിറക്കവും ഇല്ലാത്ത എൻഎച്ച് ആറുവരിപ്പാത നിർമാണം വേഗത്തിൽ പുരോഗമിക്കുകയാണ്.
കിഴക്ക്, പടിഞ്ഞാറ് വശങ്ങളിൽ വാഹന ഗതാഗതം സർവീസ് റോഡുകൾ വഴി വൺവേ അടിസ്ഥാനത്തിലാക്കി. പഴയ ദുരന്തഭൂമി ഇപ്പോൾ എൻഎച്ചിന്റെ ഭാഗമല്ലെന്നതാണ് ആശ്വാസം. പഴയ ഡിവൈഡർ പൊളിച്ചു. 2012 മാർച്ച് 10ന് നടൻ ജഗതി ശ്രീകുമാറിന് കാറപകടത്തിൽ പരുക്കേൽക്കാൻ ഇടയായ ഡിവൈഡർ മുനമ്പും ഇന്നില്ല. അവിടെ പാലം നിർമിച്ച് എൻഎച്ച് ആറുവരിപ്പാത അതിന് മീതെക്കൂടി ഉയരപ്പാതയായി നിർമിച്ചു വരികയാണ്. പാലത്തിന് കീഴ്‌ഭാഗം ഇരുവശങ്ങളിലെയും സർവീസ് റോഡുകളുമായി ബന്ധിപ്പിച്ചുള്ള അടിപ്പാതയായും ഗതാഗതത്തിന് വിനിയോഗിക്കുന്നു.