ADVERTISEMENT

പ്രിയപ്പെട്ട മന്ത്രീ,
മലപ്പുറത്ത് പത്താം ക്ലാസ് ജയിച്ച മുഴുവൻ കുട്ടികൾക്കും ഉപരിപഠനത്തിന് അവസരമുണ്ടെന്ന അങ്ങയുടെ പ്രസ്താവന വായിച്ചു. എല്ലാ ബഹുമാനവും നിലനിർത്തി പറയട്ടെ, അങ്ങയുടെ കണക്ക് തെറ്റാണ്. അങ്ങ് പറഞ്ഞ പല വാദങ്ങൾക്കു പിന്നിലും രാഷ്ട്രീയമുണ്ട്. കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട വിഷയത്തിൽ രാഷ്ട്രീയം മാറ്റിവച്ച് കണക്കുകളിലേക്ക് വരാം. മലപ്പുറം ജില്ലയിൽ ഇത്തവണ 79,901 പേരാണ് എസ്എസ്എൽസി പരീക്ഷയെഴുതിയത്. ഇതിൽ 79,730 പേർ പാസായി. സർക്കാർ, എയ്ഡഡ് മേഖലയിൽ ആകെ ലഭ്യമായത് 52,600 പ്ലസ് വൺ സീറ്റുകളാണ്. ഇനി പോളി ടെക്നിക്കും ഐടിഐയും വിഎച്ച്‌സിയും എല്ലാം ചേർത്ത് കൂട്ടിയാലും 21,856 കുട്ടികൾ പുറത്ത്. പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം അധിക ബാച്ച് അനുവദിച്ചിട്ടേയില്ല. പകരം, 60 മുതൽ 65 വരെ കുട്ടികൾ ഒരു ക്ലാസിൽ തിങ്ങിയിരുന്ന് പഠിക്കേണ്ട രീതിയിൽ സീറ്റുകൾ വർധിപ്പിക്കുക മാത്രമാണ് ചെയ്തത്. ഇതു അനീതിയല്ലേ?

മലപ്പുറം ജില്ലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ ചുരുങ്ങിയത് 250 ബാച്ചുകളെങ്കിലും അധികമായി അനുവദിക്കണമെന്നതാണ് സ്ഥിതി. ഇത് വൈകാരികതയോ പ്രാദേശിക വാദമോ അല്ല, കൺമുന്നിലുള്ള യാഥാർഥ്യമാണ്. പുതിയ ബാച്ചുകൾ അനുവദിക്കണം. അതിനു സാമ്പത്തികമോ മറ്റോ ആയ തടസ്സങ്ങളുണ്ടെങ്കിൽ, അതുവരെ മറ്റു ജില്ലകളിൽ കുട്ടികളില്ലാതെ ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകൾ ആവശ്യമുള്ളിടത്തേക്കു മാറ്റുന്നതിന് എന്താണു തടസ്സം? വിദ്യാർഥികളുടെ പഠനനിലവാരം തകരുകയും അധ്യാപകരുടെ ജോലിഭാരം വർധിക്കുകയും ചെയ്യുമെന്നതാണ് സീറ്റ് വർധന കൊണ്ടുള്ള ഏക ‘ഗുണം’. മലബാറിലെ വിദ്യാഭ്യാസ പുരോഗതിയെ അവഗണിച്ചത് ഏതു സർക്കാരുകളാണെന്നതിന് നമുക്ക് മുന്നിലുള്ള കണക്കുകൾ തെളിവാണ്. 

2001–2006 കാലഘട്ടത്തിൽ 286 ഗവ. ഹൈസ്കൂളുകൾ ഹയർ സെക്കൻഡറിയാക്കി ഉയർത്തിയകാലത്ത് മുസ്‌ലിം ലീഗാണ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. മലപ്പുറം ജില്ലയിലെ 49 സ്കൂളുകളും ഇതിലുൾപ്പെടും. 2006–2011 കാലത്ത്, ഇടതു സർക്കാരിന്റെ ഭരണത്തിൽ 174 ബാച്ചുകളാണ് സംസ്ഥാനമാകെ അനുവദിച്ചത്. 2011–2016 കാലത്ത് ഉമ്മൻ ചാണ്ടി സർക്കാരാണ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഹയർ സെക്കൻഡറി ബാച്ചുകൾ അനുവദിച്ചത്. 2011ൽ 552 പുതിയ ബാച്ചുകളും  2014ൽ 97 പുതിയ സ്കൂളുകളടക്കം 850 ബാച്ചുകളും അനുവദിച്ചു. എട്ടു വർഷമായി ഭരണത്തിലിക്കുന്ന പിണറായി സർക്കാർ അധിക സീറ്റുകൾ മാത്രം അനുവദിച്ച് ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാൻ ശ്രമിക്കുകയാണ്.

കുട്ടികൾ പണം കൊടുത്തു പഠിക്കേണ്ട അൺ എയ്ഡഡ് മേഖലയിലെ സീറ്റുകൾ കൂടി കണക്കാക്കിയാണോ അങ്ങ് മലപ്പുറത്ത് ആവശ്യത്തിനു സീറ്റുകളുണ്ടെന്ന വാദം മുന്നോട്ടുവയ്ക്കുന്നത്? മറ്റു പല ജില്ലകളിലും പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞുകിടക്കുമ്പോൾ മലപ്പുറത്തെ കുട്ടികൾ പണം മുടക്കി പഠിക്കണമെന്നു പറയുന്നതു ന്യായമല്ലല്ലോ. ഒരു തലമുറയോടുള്ള കടുത്ത അനീതിയിൽനിന്നു പിന്മാറാൻ സർക്കാർ തയാറാകണമെന്ന് വിനീതമായി അങ്ങയോട് അപേക്ഷിക്കുന്നു.

ആവശ്യത്തിന് പ്ലസ് വൺ സീറ്റ് ജില്ലയിലുണ്ടോ?
ജില്ലയിൽ ആവശ്യത്തിന് പ്ലസ് വൺ സീറ്റുകളില്ലെന്ന പരാതിയെക്കുറിച്ച് വിദ്യാർഥി സംഘടനകൾക്ക് പറയാനുള്ളതെന്ത് ?

"കുട്ടികൾ സീറ്റ് കിട്ടാതെ പുറത്തിരിക്കുന്ന സ്ഥിതിയാണ് മലപ്പുറത്തുള്ളത്. ഇതിനെതിരെ കെഎസ്‌യു ശക്തമായ സമരം നടത്തും. നാളെ മുതൽ 23 വരെ നിയോജക മണ്ഡലം തലത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ കോലം കത്തിക്കും. വണ്ടൂർ വിദ്യാഭ്യാസ ജില്ലാ ഓഫിസിലേക്കു മാർച്ച് നടത്തും. ജൂൺ ആദ്യവാരം കലക്ടറേറ്റ് മാർച്ചും സംഘടിപ്പിക്കും. വിദ്യാഭ്യാസ മന്ത്രി വസ്തുതാവിരുദ്ധമായ പരാമർശങ്ങളാണ് നടത്തുന്നത്. ഇതു തീർത്തും അപലപനീയം".

"തിങ്ങിനിറഞ്ഞ ക്ലാസ്സുകളല്ല, പുതിയ ബാച്ചുകളാണ് മലപ്പുറത്തിന് വേണ്ടത്. തെക്കൻ കേരളത്തിലെ വിദ്യാർഥികൾക്ക് ലഭിക്കുന്ന പരിഗണന മലബാറിലെ വിദ്യാർഥികൾക്കും ലഭിക്കണമെന്ന   ആവശ്യമാണ് എംഎസ്എഫ് ഉയർത്തുന്നത്. കൂടാതെ കലക്ടറേറ്റ് മാർച്ച്,ഹൈവേ ഉപരോധം തുടങ്ങിയ  ശക്തമായ പ്രതിഷേധപരിപാടികളും ആഹ്വാനം ചെയ്തിട്ടുണ്ട്.കഴിഞ്ഞ വർഷത്തെക്കാൾ ശക്തമായ പ്രക്ഷോഭ പരിപാടികൾക്കാണ് സംഘടന രൂപം നൽകിയിരിക്കുന്നത്  ".

"ജില്ലയിലെ പ്ലസ് വൺ സീറ്റുമായി ബന്ധപ്പെട്ട് ചിലർ അനാവശ്യ ഭീതി പരത്തുകയാണ്. രാഷ്ട്രീയ ലക്ഷ്യങ്ങളോടുകൂടിയ വ്യാജപ്രചാരണങ്ങളാണിവയെല്ലാം. ജില്ലയിൽ എസ്എസ്എൽസി പാസായ മുഴുവൻ വിദ്യാർഥികൾക്കും ഉന്നത പഠനത്തിനാവശ്യമായ സീറ്റുകൾ ജില്ലയിൽ തന്നെ ലഭ്യമാവണം എന്നതാണ് എസ്എഫ്ഐ നിലപാട്. കഴിഞ്ഞ വർഷങ്ങളിൽ സർക്കാർ,   ജില്ലയിൽ എസ്എസ്എൽസി വിജയിച്ച മുഴുവൻ വിദ്യാർഥികൾക്കും ഉപരിപഠനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ മലപ്പുറത്ത് 65 അധിക ബാച്ചുകൾ അനുവദിച്ചിരുന്നു. എല്ലാ വിദ്യാർഥികൾക്കും ഉപരിപഠനത്തിന്  അവസരം ഒരുക്കാൻ സർക്കാർ ഇടപെടലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്  ". 

"സാധാരണക്കാരായ വിദ്യാർഥികൾക്ക് പണം മുടക്കി പഠിക്കേണ്ട സാഹചര്യമാണ് നിലവിൽ ജില്ലയിലുള്ളത്. സീറ്റുകളുടെ എണ്ണം വർധിപ്പികുന്നതിനു പകരം ബാച്ചുകളുടെ എണ്ണം കൂട്ടണം. 16നു നടക്കുന്ന  വർക്കിങ് കമ്മിറ്റി മീറ്റിങ്ങിൽ  പ്രക്ഷോഭപരിപാടികൾക്ക് രൂപം നൽകും.കഴിഞ്ഞ വർഷത്തെപോലെ തന്നെ ഇക്കൊല്ലവും ശക്തമായി പ്രതിഷേധിക്കാൻ തന്നെയാണ്‌ തീരുമാനം ".

"ജില്ലയിൽ പ്ലസ് വണിന് സീറ്റ് കുറവില്ലയെന്ന നിലപാട് എഐഎസ്എഫിനില്ല. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതുന്നതും എ പ്ലസുകൾ കരസ്ഥമാക്കുന്നതും മലപ്പുറം ജില്ലയിലാണ്. മറ്റു ജില്ലകളെ അപേക്ഷിച്ച് വിദ്യാർഥികളുടെ അനുപാതത്തിലല്ല ഇവിടെയുള്ള സീറ്റുകൾ. അതിന്റേതായ പരിമിതികളുണ്ട്. അതിൽ എഐഎസ്എഫിന് ആശങ്കയുണ്ട്. സീറ്റ് വർധിപ്പിക്കാൻ സർക്കാർ ശാസ്ത്രീയമായ രീതി അവലംബിക്കണം ".

സംസ്ഥാന ബാലാവകാശ കമ്മിഷൻ വിദ്യാഭ്യാസ വകുപ്പിനോട് റിപ്പോർട്ട് തേടി
മലപ്പുറം∙‌‌ മലബാറിലെ ഹയർസെക്കൻഡറി സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ വിദ്യാഭ്യാസ വകുപ്പിനോടു റിപ്പോർട്ട് തേടി. പത്താം ക്ലാസ് വിജയിച്ച മലബാർ മേഖലയിലെ വിദ്യാർഥികൾക്ക് തുടർപഠനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കാൻ സംസ്ഥാന സർക്കാരിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ട് കോഡൂരിലെ പൊതുപ്രവർത്തകനായ എം.ടി.മുർഷിദ് നൽകിയ പരാതിയിലാണ് നടപടി. വിഷയത്തിൽ ഒരുമാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് ബാലാവകാശ കമ്മിഷൻ വിദ്യാഭ്യാസ വകുപ്പിനു നൽകിയ നിർദേശം. പ്രശ്നപരിഹാരത്തിനായി സർക്കാർ മേഖലയിൽ 30 ശതമാനവും എയ്ഡഡിൽ 20 ശതമാനവും പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനം അധ്യാപകർക്കും വിദ്യാർഥികൾക്കും ദുരിതമാകും. മുൻപും ഇതേ രീതിയിൽ സീറ്റുകൾ വർധിപ്പിച്ചതിനാൽ പല ക്ലാസ് മുറികളിലും വിദ്യാർഥികൾ വീർപ്പുമുട്ടുന്ന അവസ്ഥയാണെന്നും പുതിയ ബാച്ചുകൾ അനുവദിക്കുകയാണ് പരിഹാരമെന്നും പരാതിയിൽ പറഞ്ഞിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com