മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി: 38 ക്യാമറകൾ കൂടി സ്ഥാപിക്കുന്നു

Mail This Article
മഞ്ചേരി ∙ മെഡിക്കൽ കോളജ് ആശുപത്രി പൂർണമായി ക്യാമറകളുടെ നിരീക്ഷണ വലയത്തിലേക്ക്. പുതുതായി 38 സിസിടിവി സ്ഥാപിക്കുന്നതിന്റെ പ്രവൃത്തി തുടങ്ങി. പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ക്യാമറകൾ സ്ഥാപിക്കുന്നതിന്റെ പ്രവൃത്തികൾ തുടങ്ങിയത്. മാസങ്ങൾക്കു മുൻപ് ക്യാമറകൾ സ്ഥാപിക്കാനുള്ള പദ്ധതി സമർപ്പിച്ചെങ്കിലും അടുത്തിടെയാണ് അംഗീകാരമായത്. ആശുപത്രി സംരക്ഷണ നിയമം വന്നതോടെ ആശുപത്രിയുടെയും ക്യാംപസിന്റെയും സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ക്യാമറ സ്ഥാപിക്കുന്നത്.
പ്രവേശന കവാടങ്ങൾ, അത്യാഹിത വിഭാഗം, വാർഡുകൾ, ഓഫിസ്, ഒപി, ലക്ചറർ ഹാൾ, മോർച്ചറി പരിസരം, ലാബ്, പഞ്ചിങ് കേന്ദ്രം, വരാന്തകൾ, പാർക്കിങ് കേന്ദ്രം തുടങ്ങിയവിടങ്ങൾ ക്യാമറ വലയത്തിലാകും. കോളജ് പ്രിൻസിപ്പൽ, ആശുപത്രി സൂപ്രണ്ട്, സെക്യൂരിറ്റി ഓഫിസർ എന്നിവരുടെ ഓഫിസുമായി ക്യാമറ ലിങ്ക് ചെയ്യും. ക്യാംപസിനകത്ത് റോഡ് നിരീക്ഷണ വലയത്തിലാകും. ഒരു മാസത്തിനകം പ്രവൃത്തി പൂർത്തീകരിക്കാനാണ് പദ്ധതി. വാഹനാപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ മരിച്ച സ്ത്രീയുടെ ആഭരണം മോഷണം പോയതുൾപ്പെടെ ചെറുതും വലുതുമായ മോഷണം തടയാൻ ഇതു സഹായകമാകും. ഒപിയിലെത്തുന്ന മൂവായിരത്തോളം പേർ, രോഗികൾ, കൂട്ടിരിപ്പുകാർ, സന്ദർശകർ, ജീവനക്കാർ എന്നിവർക്കു ക്യാമറ കണ്ണുകൾ നിരീക്ഷിക്കുന്നത് സുരക്ഷയാകും.