പ്ലസ് വൺ ഏകജാലക പ്രവേശനം: മുഖ്യ അലോട്മെന്റിൽ അവസരം കിട്ടാതെ 32,410 വിദ്യാർഥികൾ
Mail This Article
മലപ്പുറം∙ പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യ അലോട്മെന്റിന്റെ അവസാന അലോട്മെന്റ് വിവരങ്ങൾ പുറത്തുവന്നപ്പോൾ ജില്ലയിൽ പുറത്തായത് 32,410 വിദ്യാർഥികൾ. അപേക്ഷ നൽകിയ 82,446 പേരിൽ മൂന്ന് അലോട്മെന്റ് വരെ 50,036 പേർക്കാണു പ്രവേശനം ലഭിച്ചത്.മെറിറ്റ്, സ്പോർട്സ്, കമ്യൂണിറ്റി, മാനേജ്മെന്റ്, എംആർഎസ് ക്വോട്ടകളിലെല്ലാം കൂടി ഇനി ബാക്കിയുള്ളത് 6,347 സീറ്റുകൾ. ഇവയെല്ലാം പരിഗണിച്ചാലും സപ്ലിമെന്ററി അലോട്മെന്റിനു ശേഷം 26,063 പേർക്കു സാമ്പത്തിക ഭാരമില്ലാതെ പഠിക്കാനാവില്ല. മെറിറ്റ് ക്വോട്ടയിൽ ഇനി ബാക്കിയുള്ളത് 44 സീറ്റുകളാണ്. സ്പോർട്സ് ക്വോട്ടയിൽ 129, മോഡൽ റസിഡൻഷ്യൽ സ്കൂൾ (എംആർഎസ്) 25, കമ്യൂണിറ്റി ക്വോട്ട 1186, മാനേജ്മെന്റ് ക്വോട്ട 4963 എന്നിങ്ങനെയാണ് ഇനി സപ്ലിമെന്ററി അലോട്മെന്റുകൾക്കു പരിഗണിക്കുക. അതേ സമയം ഫീസ് കൊടുത്തു പഠിക്കുന്ന അൺഎയ്ഡഡ് സ്കൂളുകളിൽ 10,877 സീറ്റുകൾ ഒഴിഞ്ഞുകിടപ്പാണ്. ഇവിടെ ആകെയുള്ള 11,236 സീറ്റുകളിൽ 359 സീറ്റുകളിലാണു പ്രവേശനം നടന്നത്.
മൂന്നാം അലോട്മെന്റ് ലഭിച്ചവരും നേരത്തേ താൽക്കാലിക പ്രവേശനം നേടിയവരും 21ന് വൈകിട്ട് അഞ്ചിന് അകം സ്ഥിരപ്രവേശനം നേടണം. ഇതോടെ മുഖ്യ അലോട്മെന്റ് നടപടികൾ പൂർത്തിയാകും. 24ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും.പുറത്തായവർ ഇനി സപ്ലിമെന്ററി അലോട്മെന്റിനായി പ്രത്യേകം അപേക്ഷകൾ നൽകണം. നേരത്തേ നൽകിയ അപേക്ഷകൾ പരിഗണിക്കില്ല. അപേക്ഷകൾ സമർപ്പിക്കുന്നതിനു മുൻപ് സ്കൂളുകളിലെ ഒഴിവുകളുടെ പട്ടിക പ്രസിദ്ധീകരിക്കും. ട്രാൻസ്ഫറിനും അവസരം നൽകിയേക്കും. ഇതിനു ശേഷമായിരിക്കും സപ്ലിമെന്ററി അലോട്മെന്റ് നടത്തുക.