ടാപ്പിങ് തൊഴിലാളിയെ വെട്ടിപ്പരുക്കേൽപിച്ച കേസ്: അയൽവാസി അറസ്റ്റിൽ

Mail This Article
എടക്കര ∙ മൂത്തേടം കാരപ്പുറത്ത് ടാപ്പിങ് തൊഴിലാളിയായ പുല്ലാനിക്കാടൻ നൗഫലിനെ (32) വെട്ടിപ്പരുക്കേൽപ്പിച്ച കേസിൽ, അയൽവാസിയായ കാരപ്പുറം ചോളമുണ്ട വട്ടിപ്പറമ്പത്ത് ഷാമിൽ ബാബുവിനെ (21) പൊലീസ് അറസ്റ്റ് ചെയ്തു.നൗഫലിന്റെ വീട്ടിൽനിന്നു 100 മീറ്റർ അകലെ പനമ്പറ്റയിൽ കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ 3.45ന് ആണു സംഭവം. നൗഫൽ പാലാങ്കരയിലെ റബർ തോട്ടത്തിലേക്കു ടാപ്പിങ് ജോലിക്കു ബൈക്കിൽ പോകുമ്പോൾ പ്രതി ബൈക്കിനു മുന്നിലേക്കു ചാടി തടഞ്ഞുനിർത്തി തലയുടെ പിൻഭാഗത്തു വെട്ടുകയായിരുന്നു.
പ്രതിയെയും വീട്ടുകാരെയും കുറിച്ച് അപവാദം പറഞ്ഞു നടക്കുന്നതിന്റെ വിരോധത്തിലാണ് ആക്രമണം നടത്തിയതെന്നു മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. പൊലീസ് സംഭവസ്ഥലത്തെത്തിയപ്പോൾ പരിസരവാസികളെല്ലാം വന്നെങ്കിലും പ്രതി മാത്രം വരാതിരുന്നതോടെയാണു സംശയമുണ്ടായത്. വധശ്രമത്തിനു കേസെടുത്തു പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പൊലീസ് ഇൻസ്പെക്ടർ എസ്.അനീഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ പി.ശിവകുമാർ, പി.അജിത്ത്, എഎസ്ഐ സി.കെ.അബ്ദുൽ മുജീബ്, എസ്‌സിപിഒ പി.സാബിർ അലി, സിപിഒമാരായ ഇ.വി.അനീഷ്, കെ.ജെ.ഷൈനി, പി.സുവർണ, കെ.ഷാഫി എന്നിവരാണ് അന്വേഷണം നടത്തിയത്.