ആ വലിയ സ്വപ്നം ബാക്കി; നാടിനെ കണ്ണീരണിയിച്ച് ഷാഫിയുടെ വിടവാങ്ങൽ

Mail This Article
തേഞ്ഞിപ്പലം ∙ നീന്തൽ വൈദഗ്ധ്യം തെളിയിച്ച യുവാവിന്റെ മരണം നാടിനെ നടുക്കി. പെരുവള്ളൂർ പറമ്പിൽപീടികയ്ക്ക് അടുത്തു വരപ്പാറ പറച്ചിനപ്പുറായ കാളമ്പ്രാട്ടിൽ മുഹമ്മദ് ഷാഫി (40) മീൻപിടിത്തത്തിനിടെ കോഴിക്കോട് പയ്യോളി അഴിമുഖത്ത് ഒഴുക്കിൽപെട്ടു മുങ്ങിമരിക്കുകയായിരുന്നു. മീൻപിടിത്തം വിനോദമാക്കിയ യുവാവാണ്. സ്കൂൾ പഠനകാലത്തേ പിതാവിന്റെ പാത പിന്തുടർന്നു വലയെറിഞ്ഞു മീൻ പിടിക്കുന്നതിൽ ആവേശം കണ്ടെത്തിയ മുഹമ്മദ് ഷാഫി ജീവകാരുണ്യപ്രവർത്തന രംഗത്തു മാതൃകയാണ്. പിടിച്ച മീനിനെ വിറ്റ് വരുമാനം അശരണർക്കു കൈമാറിയിരുന്നു. മുസ്‌ലിം ലീഗ് സഹയാത്രികനായിരുന്നു. മുഹമ്മദ് ഷാഫിക്ക് അംഗത്വമുള്ള വലവീശൽ കൂട്ടായ്മ തന്നെയുണ്ട്. ഫ്രീസർ സൗകര്യത്തോടെയുള്ള മിനി ലോറിയിൽ ആവശ്യത്തിനു വലകളുമായാണു പലപ്പോഴും കൂട്ടായ്മയുടെ യാത്ര.
ഷാഫിയുടെ മൃതദേഹം ഇന്നലെ രാവിലെയാണു കണ്ടെത്തിയത്. ശനി രാത്രി പരപ്പനങ്ങാടി കെട്ടുങ്ങൽ കടപ്പുറത്തു ഷാഫിയും സംഘവും മീൻ പിടിക്കാൻ എത്തിയിരുന്നു. അവിടെ ഏതാനും സമയം കാത്തിട്ടും മീൻ കിട്ടാതിരുന്നതോടെ പയ്യോളിക്കു പോയി. അത് അന്ത്യയാത്ര ആയതിൽ ഉറ്റവർക്കെല്ലാം സങ്കടം. കണ്ണമംഗലം പഞ്ചായത്തിലെ കുന്നുംപുറത്ത് സെഞ്ച്വറി ടെക്സ്റ്റൈൽസ് നടത്തുകയായിരുന്നു 10 വർഷത്തോളമായി ഷാഫി. സ്ഥാപനം ഒരു മാസം മുൻപ് അടച്ചു. ദുബായിൽ ബിസിനസ് തുടങ്ങാനായി അവിടം സന്ദർശിച്ചു തിരിച്ചെത്തിയത് ഈയിടെയാണ്. ആ വലിയ സ്വപ്നം ബാക്കി വച്ചാണ് ഷാഫി അകാലത്തിൽ വിടവാങ്ങിയത്.
കബറടക്കി
∙ മുഹമ്മദ് ഷാഫിക്ക് ജന്മനാട്ടിൽ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. വൈകിട്ട് 7ന് വരപ്പാറ മദ്രസയിൽ മൃതദേഹം പൊതുദർശനത്തിനു വച്ചപ്പോൾ ഒട്ടേറെപ്പേരെത്തി അന്തിമോപചാരം അർപ്പിച്ചു. രാത്രി 8ന് പുതിയപറമ്പ് മസ്‌ജിദിലായിരുന്നു കബറടക്കം. വടകര ഗവ. ആശുപത്രിയിൽനിന്ന് ഉച്ചയ്ക്കു ശേഷമാണ് മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത് ബന്ധുക്കൾക്കു വിട്ടുകൊടുത്തത്.