നായ വീട്ടുമുറ്റത്ത് വിസർജിച്ചെന്ന്, അയൽവീട്ടുകാർ തമ്മിൽ അടി; ഉടമയ്ക്ക് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി

Mail This Article
തിരൂർ ∙ വളർത്തുനായ വീട്ടുമുറ്റത്ത് വിസർജനം നടത്തിയതിലുള്ള വിരോധംവച്ച് നായയുടെ ഉടമയെ അയൽവാസിയായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കുടുംബവും ചേർന്ന് വധിക്കാൻ ശ്രമിച്ചെന്ന് പരാതി. അതേസമയം നായയെ വിട്ട് വീട്ടിലുള്ള കുട്ടിയെ കടിപ്പിക്കാൻ ശ്രമിച്ചെന്നും മകനെ ആക്രമിച്ചെന്നും ആരോപിച്ച് അയൽവാസിയായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നായയുടെ ഉടമയ്ക്കെതിരെയും പരാതി നൽകി.
നായയുടെ ഉടമയ്ക്ക് സംരക്ഷണം നൽകാൻ ഹൈക്കോടതി പൊലീസിനോട് ആവശ്യപ്പെട്ടു. തിരൂർ കോടതിയിലെ അഭിഭാഷകനായ വട്ടംകുളം കുറ്റിപ്പാല നെട്ടത്തുവളപ്പിൽ റനീഷ് ആണ് പരാതിയുമായി തിരൂർ ഡിവൈഎസ്പിയെ സമീപിച്ചത്. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മുൻ സിപിഎം ഏരിയ സെക്രട്ടറിയുമായ കുറ്റിപ്പാല ചേറാത്ത് രാമകൃഷ്ണനാണ് അയൽവാസിയായ റനീഷിനെതിരെ ചങ്ങരംകുളം പൊലീസിൽ പരാതി നൽകിയത്. ഇരുകൂട്ടർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ 27ന് രാവിലെ വട്ടംകുളം കുറ്റിപ്പാലയിലെ വീട്ടിൽ നിന്ന് ജോലിക്കു പോകുന്നതിനായി ഇറങ്ങിയപ്പോൾ റനീഷിന്റെ വളർത്തുനായ തന്റെ വീട്ടുമുറ്റത്ത് വിസർജനം നടത്തിയെന്നു പറഞ്ഞ് രാമകൃഷ്ണനും മകൻ പ്രവീഷും ബന്ധുവായ പള്ളത്ത് വീട്ടിൽ ശശിധരനും ചേർന്ന് ആക്രമിച്ചെന്നാണ് റനീഷിന്റെ പരാതി. അതേസമയം വളർത്തുനായയെക്കൊണ്ട് കൊച്ചുമകനെ കടിപ്പിക്കാൻ റനീഷ് ശ്രമിച്ചെന്നും അതുചോദ്യം ചെയ്ത തന്നെയും വിവരമറിഞ്ഞെത്തിയ മകനെയും റനീഷ് മർദിച്ചെന്നുമാണ് രാമകൃഷ്ണൻ പറയുന്നത്. കുറച്ചുകഴിഞ്ഞ് വീണ്ടുമെത്തിയ റനീഷ് തന്റെ ഭാര്യയോട് തന്നെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും വീട്ടിലെ സ്ത്രീകളുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തെന്നും പരാതിയിലുണ്ട്.