‘കാട്ടുനീതി’ക്ക് അറുതി; ഗീതയ്ക്കും സരോജിനിക്കും വീട് നിർമിക്കാം

Mail This Article
കാളികാവ്∙ വർഷങ്ങളുടെ കാത്തിരുപ്പിന് അറുതിയായി. ചിങ്കക്കല്ലിലെ ഗീതയ്ക്കും സരോജിനിക്കും വീടു നിർമിക്കാൻ ട്രൈബൽ ഡവലപ്മെന്റ് പ്രോഗ്രാമിൽ (ഐടിഡിപി) വീണ്ടും 6 ലക്ഷം രൂപയുടെ ഫണ്ട് അനുവദിച്ചു. 10 വർഷം മുൻപ് ഇവർക്ക് വീട് വയ്ക്കാൻ മൂന്നര ലക്ഷം രൂപ അനുവദിക്കുകയും തറ നിര്‍മിക്കാന്‍ ആദ്യ ഗഡു 90,000 രൂപ നൽകുകയും ചെയ്‌തിരുന്നു. തറ നിർമാണം പൂർത്തിയായ ഉടനെ വനം വകുപ്പ് തടസ്സവാദങ്ങളുമായി രംഗത്തുവരികയും കുടുംബങ്ങള്‍ വീട് നിർമാണം ഉപേക്ഷിക്കുകയും ചെയ്‌തു. 2013 മുതൽ പ്ലാസ്‌റ്റിക് ഷെഡുകളിലാണ് ഈ കുടുംബങ്ങൾ കഴിഞ്ഞുകൂടുന്നത്. ഒട്ടേറെ ഇടപെടലുകൾ ഉണ്ടായിട്ടും വീടിന് ഫണ്ട് അനുവദിക്കാനും വനം വകുപ്പിന്റെ തടസ്സ വാദങ്ങൾ നീങ്ങാനും വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നു.
കഴിഞ്ഞ ജൂലൈയിലാണ് വനം മന്ത്രി എ.കെ.ശശീന്ദ്രൻ നെടുങ്കയത്ത് നടന്ന അദാലത്തിൽ വീടു വയ്ക്കാനുളള സമ്മതപത്രം നൽകിയത്. ചിങ്കക്കല്ലിൽ ഇവർ വീടിന്റെ തറ നിർമിച്ചതിനു ശേഷമാണ് വനം വകുപ്പ് തടസ്സവാദങ്ങളുമായി എത്തിയത്. ഇവരുടെ വീട് കഴിഞ്ഞും വനത്തോടു ചേര്‍ന്ന് വീടുകളും സ്വകാര്യ എസ്‌റ്റേറ്റുകളും ഉണ്ട്. പാവപ്പെട്ട കുടുംബങ്ങളെ ദുരിതത്തിലാക്കിയ വനം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഗീതയുടെ സഹോദരന്‍ ശങ്കരന്റെ വീടും പാതിയില്‍ ഉപേക്ഷിച്ച നിലയിലാണ്.