വട്ടംകുളം ഉപതിരഞ്ഞെടുപ്പ്: സിപിഎമ്മിനെതിരെ സിഐടിയു പ്രവർത്തകൻ സ്ഥാനാർഥി
Mail This Article
എടപ്പാൾ ∙ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വട്ടംകുളം പഞ്ചായത്തിലെ 14–ാം വാർഡിൽ സിപിഎമ്മിനെതിരെ സിഐടിയു പ്രവർത്തകൻ സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക നൽകി. എടപ്പാളിലെ സിഐടിയു പ്രവർത്തകനും പാലിയേറ്റീവ് ഭാരവാഹിയുമായ ഇ.എസ്.സുകുമാരനാണ് വിമതനായി രംഗത്തിറങ്ങുന്നത്. വാർഡ് അംഗമായിരുന്ന സിപിഎം മുതിർന്ന നേതാവ് യു.പി.പുരുഷോത്തമന്റെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പതിറ്റാണ്ടുകളായി സിപിഎം ഭരിക്കുന്ന വാർഡിൽ ഇത്തവണ പോരാട്ടം കനക്കും. നാലര പതിറ്റാണ്ടായി സിപിഎം ഭരിച്ചിരുന്ന വട്ടംകുളം പഞ്ചായത്ത് ഭരണം കഴിഞ്ഞ തവണ യുഡിഎഫ് പിടിച്ചെടുത്തിരുന്നു.
കഴിഞ്ഞ തവണ 220 വോട്ടിന് സിപിഎം വിജയിച്ച വാർഡിൽ ബിജെപി രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ തവണ ഇവിടെ സിപിഎം സ്ഥാനാർഥിയായി സുകുമാരന്റെ പേര് ഉയർന്നെങ്കിലും പാർട്ടിയിലെ ഒരു വിഭാഗം ഇടപെട്ട് ഒഴിവാക്കി. ഇത്തവണയും ഇതേ സ്ഥിതി ആവർത്തിച്ചതോടെയാണ് സ്വതന്ത്ര സ്ഥാനാർഥിയായി സുകുമാരൻ രംഗത്തു വന്നത്. സിപിഎം ഔദ്യോഗിക സ്ഥാനാർഥിയായി ടി.എം.മിഹിലിനെ രംഗത്തിറക്കിയിട്ടുണ്ട്. ബിജെപി സ്ഥാനാർഥിയെ ഉടൻ പ്രഖ്യാപിക്കും. ഇതോടെ ശക്തമായ മത്സരം പ്രതീക്ഷിക്കാം. ഗോവിന്ദ ടാക്കീസിന് സമീപത്തുനിന്ന് പ്രകടനമായി പഞ്ചായത്ത് ഓഫിസിലെത്തിയാണ് സുകുമാരൻ വരണാധികാരിയായ സെക്രട്ടറി കെ.രാജലക്ഷ്മിക്ക് പത്രിക സമർപ്പിച്ചത്. യുഡിഎഫ് 9, എൽഡിഎഫ് 7, ബിജെപി 2 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷി നില. അതുകൊണ്ടുതന്നെ വാർഡിൽ എൽഡിഎഫ് ജയിച്ചാലും ഭരണമാറ്റത്തിന് സാധ്യതയില്ല.