എട്ട് ജീവനക്കാർക്ക് സസ്പെൻഷൻ; 2.78 കോടിയുടെ റേഷൻ സാധനങ്ങൾ ‘ആവിയായി’

Mail This Article
തിരൂർ∙ കടുങ്ങാത്തുകുണ്ടിൽ പ്രവർത്തിക്കുന്ന സപ്ലൈകോ എൻഎഫ്എസ്എ ഗോഡൗണിൽ സൂക്ഷിച്ച 2.78 കോടിയിലേറെ രൂപയുടെ റേഷൻ ഭക്ഷ്യസാധനങ്ങൾ കാണാനില്ല. ഡിപ്പോ മാനേജർ പരാതി നൽകിയതിനെത്തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 8 ജീവനക്കാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.സപ്ലൈകോ കഴിഞ്ഞ ഏപ്രിലിൽ നടത്തിയ സ്റ്റോക്ക് വെരിഫിക്കേഷനിലാണ്, അരി ഉൾപ്പെടെ 2,78,74,579 രൂപയുടെ റേഷൻ സാധനങ്ങൾ കാണാതായതായി കണ്ടെത്തിയത്. ഈ റിപ്പോർട്ട് കൈമാറിയതിനെത്തുടർന്ന് എൻഎഫ്എസ്എ മാനേജർ, കോഴിക്കോട് ജില്ലാ സപ്ലൈ ഓഫിസിലെ സീനിയർ സൂപ്രണ്ട്, ഇന്റേണൽ ഓഡിറ്റ് സംഘം എന്നിവർ തുടർപരിശോധനകളിലൂടെ, ക്രമക്കേടുണ്ടായതായി ഉറപ്പിച്ചു. വകുപ്പിലെ വിജിലൻസും ഇക്കാര്യം അന്വേഷിച്ചു കോർപറേഷൻ എംഡിക്കു റിപ്പോർട്ട് നൽകിയിരുന്നു.
കഴിഞ്ഞദിവസം തിരൂർ ഡിപ്പോ മാനേജർ കൽപകഞ്ചേരി പൊലീസിൽ പരാതി നൽകി. സാധനങ്ങൾ കാണാതായതും സംഭവത്തിൽ ജീവനക്കാർക്കു പങ്കുണ്ടോ എന്നതും അന്വേഷിക്കണമെന്നാണ് ഡിപ്പോ മാനേജരുടെ പരാതി. ഇതോടെ പൊലീസ് ഗോഡൗണിലെ 8 ജീവനക്കാർക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെ രാത്രിയാണ് ജീവനക്കാരെ സസ്പെൻഡ് ചെയ്തത്.
ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം താനൂർ ഡിവൈഎസ്പി വി.വി.ബെന്നിക്കാണ് അന്വേഷണച്ചുമതല. ഇന്നലെ ഗോഡൗണിലെത്തിയ പൊലീസ് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. രണ്ടോ മൂന്നോ വർഷം കൊണ്ടാണു സാധനങ്ങൾ കാണാതായിട്ടുള്ളത്. ജീവനക്കാരെയും ഇവിടെനിന്നു റേഷൻ കടകളിലേക്കു സാധനങ്ങൾ എത്തിക്കുന്ന കരാറുകാരെയും ചോദ്യംചെയ്യും. ഇവിടെനിന്നു കഴിഞ്ഞ 2 വർഷം പുറത്തേക്കു കൊണ്ടുപോയ ലോഡുകളെക്കുറിച്ചും അന്വേഷിക്കും.